എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഡോക്ക് ചെയ്ത് ഒരാഴ്ച പിന്നിടുകയാണ്. ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം ബഹിരാകാശത്ത് നിന്നുള്ള തന്റെ ആദ്യ സെൽഫികൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലോഗോയുള്ള നീല ടീ-ഷർട്ട് ധരിച്ചാണ് അൽനെയാദി സെൽഫിയ്ക്കായി പോസ് ചെയ്തിരിക്കുന്നത്.
“ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് സല്യൂട്ട്,”, “ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്റെ നേതാക്കളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. അന്തരിച്ച ഷെയ്ഖ് സായിദിന്റെ അഭിലാഷം ഹൃദയത്തിൽ കൊണ്ടുനടക്കുകയും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്ത എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. സ്വപ്നം സാക്ഷാത്കരിച്ചു, ഇപ്പോൾ ഞങ്ങൾ വലിയ സ്വപ്നം കാണുന്നു“ എന്നെഴുതിയാണ് സെൽഫികൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
From space, I salute earth. ????
I salute our homeland and its leaders. I salute all those who carried Zayed’s Ambition in their hearts and aim high to the sky.
The dream has come true and now we dream bigger. ???????? pic.twitter.com/hkHa2zGKWm
— Sultan AlNeyadi (@Astro_Alneyadi) March 8, 2023
അതേസമയം ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുൽത്താൻ അൽ നെയാദിയും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിൽ വീഡിയോ കോളിൽ സംസാരിച്ചു. ബഹിരാകാശ നിലയത്തിലെത്തിയ ശേഷം സുൽത്താൻ അൽ നെയാദി ഭൂമിയിലേക്കു നടത്തുന്ന ആദ്യ വീഡിയോ കോളായിരുന്നു ഇന്നലത്തേത്.
ബഹിരാകാശ നിലയത്തിലെ വിശേഷങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ശരീരം ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളുവെന്നും ജോലിക്ക് ഇതൊന്നും തടസ്സമല്ലെന്നും സുൽത്താൻ പറഞ്ഞു. ബഹിരാകാശ നിലയത്തിൽ ഇത് ആറാം ദിവസമാണ്. യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹെസ്സാ അൽ മൻസൂരിക്കു പിന്നാലെ കൂടുതൽ ഇമറാത്തികളെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന വാക്കു പാലിച്ചതിനു ഷെയ്ഖ് മുഹമ്മദിനോട് സുൽത്താൻ നന്ദി പറഞ്ഞു. വീഡിയോ കോളിന് സാക്ഷ്യം വഹിക്കാൻ ആദ്യ സഞ്ചാരി ഹെസ്സാ അൽ മൻസൂരിയും ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ എത്തിയിരുന്നു. സുൽത്താൻ അൽ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻസ് ഹോബർഗ്, റഷ്യൻ സഞ്ചാരി അൻഡ്രേ ഫെഡിയിവ് എന്നിവരുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ബഹിരാകാശ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്.