ദുബായിൽ മൂന്ന് വർഷത്തിനുള്ളിൽ എയർ ടാക്സികൾ പറന്നുതുടങ്ങുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി . ഇതിനോടകം 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി ആർടിഎ അധികൃതർ അറിയിച്ചു.
2026 മുതലാണ് എയർ ടാക്സികൾ പൊതുഗതാഗതത്തിൻ്റെ ഭാഗമാകുകയെന്നാണ് അറിയിപ്പ്. അമേരിക്കൻ കമ്പനിയായ ‘ജോബി ഏവിയേഷനാണ്’ എയർ ടാക്സിയുടെ നിർമാണ ചുമതല. കഴിഞ്ഞ 10 വർഷമായി എയർ ടാക്സികളുടെ സാധ്യതകൾ സംബന്ധിച്ച് ആർടിഎ പരീക്ഷണങ്ങൾ നടത്തിയിരുന്നതിൻ്റെ ഭാഗമായാണ് പരീക്ഷണ പറക്കൽ.
വ്യോമ ഗതാഗതം നിയന്ത്രിക്കുന്ന യുഎസ് ഫെഡറൽ ഏവിയേഷൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ടാക്സികൾ രൂപകൽപന ചെയ്തിരിക്കുന്നത്. വൈദ്യുതിയിലാണ് എയർ ടാക്സികൾ പ്രവർത്തിക്കുക.
ടാക്സികളിൽ നിന്നുണ്ടാകുന്ന വായു മലിനീകരണം വൈദ്യുതി എയർ ടാക്സികളുടെ വരവോടെ നന്നായി കുറയുമെന്നാണ് കരുതുന്നത്. പൈലറ്റുമാരില്ലാതെ പ്രവർത്തിപ്പിക്കാവുന്ന വിമാനങ്ങളും എയർ ടാക്സിയുടെ ഭാഗമാകും. വിമാനങ്ങളിൽ 6 ഇലക്ട്രിക് മോട്ടറുകൾ ഉണ്ടാകും. ഹെലികോപ്റ്ററു പോലെ നേരെ ഉയർത്താനും താഴ്ത്താനും കഴിയുന്നതിനാൽ റൺവേ ആവശ്യമില്ല. നിരപ്പായ സ്ഥലമല്ലെങ്കിൽ പോലും ലാൻഡ് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് നിർമാതാക്കളുടെ അവകാശവാദം.
2026ൽ എയർ ടാക്സികൾ നഗരങ്ങളെ ബന്ധിപ്പിച്ചു സർവീസ് തുടങ്ങുന്നതോടെ എയർ ട്രാൻസ്പോർട് പ്രയോജനപ്പെടുത്തുന്ന ആദ്യ നഗരമായി ദുബായ് മാറും. എമിറേറ്റിലെ ദൂരെയുള്ള സ്ഥലങ്ങളെപ്പോലും എയർ ടാക്സി വഴി അതിവേഗം ബന്ധിപ്പിക്കാം. 4 ഇടങ്ങളിൽ ഇതിനോടകം എയർ ടാക്സിയുടെ ടേക്ക് ഓഫ് ലാൻഡിങ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെർട്ടിപോർട്സ് എന്നാണ് ഈ സ്റ്റേഷനുകളെ വിളിക്കുക.
ദുബായ് രാജ്യാന്തര വിമാനത്താവളം, പാം ജുമൈറ, ദുബായ് മറീന, ഡൗൺ ടൗൺ എന്നിവിടങ്ങളിലാണ് വെർട്ടിപോർട്സ് വരുന്നത്. ആർടിഎയ്ക്കു കീഴിലെ ടാക്സി, ബസ് സർവീസ് കേന്ദ്രങ്ങളെ വെർട്ടിപോർട്സുമായി ബന്ധിപ്പിക്കും. ബ്രിട്ടീഷ് കമ്പനിയായ സ്കൈ പോർട്ടുമായി സഹകരിച്ചാണ് വെർട്ടിപോർട്സ് നിർമിക്കുക. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം എയർ ടാക്സി നടത്തിപ്പിനുണ്ടാകും എന്നും ആർടിഎ അറിയിച്ചു.