തിരുവനന്തപുരം: എയർഇന്ത്യ എക്സ്പ്രസ്സ് സമരം കാരണം സ്വന്തം കുടുംബത്തെ ഒരു നോക്ക് കാണാനാകാതെ മരിച്ച പ്രവാസി നമ്പി രാജേഷിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എയർഇന്ത്യ എക്സ്പ്രസ്സ്. രാജേഷിൻ്റെ ഭാര്യ അമൃതയ്ക്ക് അയച്ച ഇമെയിലിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
എയർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ മിന്നൽ സമരത്തിനിടെയാണ് തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷ് ഒമാനിൽ വച്ച് മരണപ്പെടുന്നത്. താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം സംഭവിച്ച രാജേഷിനെ ആദ്യം ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ അമൃതയും മാതാവും മസ്കറ്റിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും മിന്നൽസമരം കാരണം യാത്ര മുടങ്ങി.
ആദ്യയാത്ര മുടങ്ങിയതിനെ തുടർന്ന് രണ്ടാമതും അമൃതയ്ക്ക് എയർഇന്ത്യ എക്സ്പ്രസ്സ് അടുത്ത ദിവസത്തെ വിമാനത്തിൽ ടിക്കറ്റ് നൽകിയെങ്കിലും ഈ ട്രിപ്പും ക്യാൻസലായി. തുടർന്ന് ടിക്കറ്റ് റീഫണ്ട് ചെയ്യാൻ അമൃത ശ്രമിച്ചെങ്കിലും രാജേഷ് മരിക്കുന്നതിന് തലേദിവസമാണ് അമൃതയ്ക്ക് എയർഇന്ത്യ എക്സ്പ്രസ്സിൽ നിന്നും ടിക്കറ്റിൻ്റെ പൈസ തിരികെ കിട്ടിയത്.
ഹൃദയാഘാതത്തിന് പിന്നാലെ ആൻജിയോ പ്ലാസ്സിക്ക് വിധേയനായ രാജേഷ് മൂന്ന് ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടു ഫ്ളാറ്റിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് നാട്ടിലേക്ക് തിരികെ പോരാനുള്ള തയ്യാറെടുപ്പിനിടെയാണ് ഉറക്കത്തിൽ വീണ്ടും ഹൃദയാഘാതം സംഭവിക്കുകയും രാജേഷ് മരണപ്പെടുകയും ചെയ്തത്.
അമൃതയും അമ്മയും ചേർന്നാണ് മസ്കറ്റിലേക്ക് പോകാൻ ടിക്കറ്റെടുത്തത്. അവസാന നിമിഷമാണ് യാത്ര എന്നതിനാൽ വലിയ പണം ചിലവാക്കിയാണ് ഇരുവരും ടിക്കറ്റെടുത്തത്. എന്നാൽ രണ്ട് തവണയും യാത്ര മുടങ്ങുകയും റീഫണ്ട് വൈകുകയും ചെയ്തതോടെ ഇവർക്ക് മറ്റൊരു വിമാനത്തിൽ ടിക്കറ്റെടുത്ത് പോകാൻ സാധിക്കാതെ വന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ രാജേഷ് നാട്ടിലേക്ക് എത്തുമെന്ന് അറിയിച്ചതോടെ അമൃത മസ്കറ്റിലേക്കുള്ള യാത്ര ഒഴിവാക്കുകയും ചെയ്തു.
നമ്പി രാജേഷിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് മടക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥർ പക്ഷെ പിന്നീട് കൈമലർത്തി. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമല്ല നമ്പി രാജേഷ് മരിച്ചതെന്ന വാദമുയർത്തിയാണ് വിമാനക്കമ്പനിയുടെ പ്രതിരോധം. യാത്ര മുടങ്ങിയതിൽ ചട്ടപ്രകാരം തങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും നിശ്ചിത സമയത്തിനകം തന്നെ ടിക്കറ്റ് തുക റീഫണ്ട് ചെയ്തുവെന്നും മെയിലിൽ ചൂണ്ടിക്കാട്ടുന്നു.