ഉംറ – ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർക്ക് പാക്കേജിലുള്ള മുഴുവൻ സർവീസുകളും കമ്പനികൾ നൽകണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം, യാത്ര സുഗമമാക്കൽ, വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിർദേശം.
മക്കയിൽ താമസിക്കുന്ന സമയത്ത് തീർത്ഥാടകാർക്ക് കൂടുതൽ ഉംറ ചെയ്യാനുള്ള ഉംറ പെർമിറ്റ് നൽകാൻ സർവീസ് കമ്പനികൾ ബാധ്യസ്തരാണ്. കൂടാതെ മദീന റൗദയിലെ നമസ്കാരത്തിന് ആവശ്യമായ പെർമിറ്റുകളും നൽകണം. ശേഷം പെർമിറ്റുകളിൽ അനുവദിച്ചിരിക്കുന്ന സമയത്തിൽ ഹറമിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകേണ്ടതും സർവീസ് കമ്പനികളുടെ ചുമതലയാണ്.
പാക്കേജുകളിലെ സേവനങ്ങൾ തീർത്ഥാടകർക്ക് കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ഫീൽഡ് പരിശോധന സംഘം ഹറമുകളിലുണ്ടാവും. അതേസമയം ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി മക്കയിലും മദീനയിലും മന്ത്രാലയത്തിന്റെ ഹറമിനടുത്തുള്ള ടീമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.