അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമാണെന്ന് റിപ്പോർട്ട്. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. ഗാലപ്പിന്റെ ലോ ആൻഡ് ഓർഡർ സൂചിക ഉദ്ധരിച്ചാണ്റിപ്പോർട്ട്. ഏറ്റവും സുരക്ഷിതമായ രാജ്യം സിങ്കപ്പൂരാണ്.
പൗരന്മാരുടെ സുരക്ഷ അടിസ്ഥാനമാക്കി 120 ഓളം രാജ്യങ്ങളെയാണ് സർവേയിലൂടെ വിലയിരുത്തിയത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി ആഗോള സമാധാന സൂചികയിൽ ലോകത്തിലെ ‘ഏറ്റവും സമാധാനം കുറഞ്ഞ’ രാജ്യമെന്ന സ്ഥാനവും അഫ്ഗാനിസ്ഥാനാണ്. ഇതിനിടെയാണ് സുരക്ഷ കുറഞ്ഞ രാജ്യമെന്ന നേട്ടം കൂടി രാജ്യത്തിന് ലഭിച്ചത്.
രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം, ആളുകൾ മോഷണത്തിനും ആക്രമണത്തിനും ഇരയാവുക തുടങ്ങിയവയാണ് സർവേയിൽ പരിശോധിക്കുക. ഇതിൽ 43 ആണ് അഫ്ഗാനിസ്ഥാൻ നേടിയ സ്കോർ. അതേസമയം അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതോടെ രാത്രിയിൽ സുരക്ഷിതമായി ഇറങ്ങി നടക്കാൻ കഴിയില്ലെന്ന പൊതുബോധം ആളുകളിൽ ഉടലെടുത്തിട്ടുണ്ട്.
അതേസമയം സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം ലഭിക്കുന്നത് തടയൽ, വനിതാ സഹായ സംരംഭങ്ങൾ അവസാനിപ്പിക്കൽ, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തുടർച്ചയായി ആക്രമിക്കൽ തുടങ്ങിയവയെല്ലാം താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെയ്യുന്നുണ്ട്. കൂടാതെ രാജ്യത്തെ 59 ശതമാനം വരുന്ന ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.