അഡ്രസ് ഡൗൺടൗൺ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ നഷ്ടപരിഹാരമായി നൽകിയ തുക തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി ദുബായ് കോടതി തള്ളി. കെട്ടിടത്തിന്റെ നിർമാണത്തിലെ വീഴ്ചയാണ് വൻ തീപിടിത്തത്തിന് കാരണമായത് എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാലിത് കോടതി പരിഗണിച്ചില്ല. 2015 ഡിസംബർ 31ന് പുതുവർഷ ആഘോഷങ്ങൾക്കിടെയാണ് അഡ്രസ് ഡൗൺടൗൺ ഹോട്ടലിൽ തീപിടിത്തമുണ്ടായത്.
60 നിലകളുള്ള ഹോട്ടൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കത്തിനശിക്കുകയായിരുന്നു. സംഭവത്തിൽ ഹോട്ടൽ ഉടമകൾക്ക് ഇൻഷുറൻസ് കമ്പനി 2000 കോടിയോളം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ പിന്നീട് തീപിടിത്തതിന് കാരണം നിർമാണത്തിലെ അപാകതയാണെന്നും പലിശസഹിതം 2500 കോടിയോളം രൂപ തിരികെ തരണമെന്നും ആവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനി ദുബായ് കോടതിയെ സമീപിക്കുകയായിരുന്നു.
ഹോട്ടൽ നിർമിച്ച കരാർ കമ്പനികളായിരുന്നു കേസിൽ എതിർ കക്ഷികൾ. ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം കീഴ്ക്കോടതി തള്ളിയതോടെയാണ് മേൽക്കോടതിയെ സമീപിച്ചത്. കോടതി നിയോഗിച്ച ഏഴംഗ വിദഗ്ധസമിതിയുടെ റിപ്പോർട്ടും കരാറുകാർക്ക് അനുകൂലമായതോടെ ഈ ഹർജിയും തള്ളുകയായിരുന്നു.