തിരുവനന്തപുരം: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയാണെന്ന് വ്യക്തമായി.
താൻ നേരിട്ട ദുരനുഭവം വ്യക്തമാക്കി നടി താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി നൽകിയതോടെയാണ് ഈ കാര്യത്തിൽ വ്യക്തത വന്നത്. ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കാൻ താര സംഘടനയായ അമ്മയുടെ നേതൃ തലത്തിൽ ധാരണയായെന്നാണ് സൂചന ഈ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും.
വിൻസിയുടെ പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. വിൻസിയും ഷൈനും ഒന്നിച്ച് അഭിനയിച്ച സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ ഇതോടെ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു. വിന്‍സിയില്‍ നിന്ന് പരാതി വാങ്ങി കേസെടുക്കാന്‍ പൊലീസും ശ്രമം ആരംഭിച്ചിരുന്നു. ഇതോടെയാണ് നടി പരാതിയുമായി മുന്നോട്ട് വന്നത്.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന് ഒരു ചിത്രത്തിന്റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. തുടര്‍ന്നാണ് ആ നടന് ആരെന്നതിനെ കുറിച്ച് വിന്‍സി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.