കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മിമിക്രി വേദികളിലൂടെ കലാരംഗത്ത് സജീവമായ മുഹമ്മദ് ഹനീഫ് കലാഭവനിൽ എത്തുന്നതോടെയാണ് കലാഭവൻ ഹനീഫായി അറിയപ്പെടാൻ തുടങ്ങിയത്. വാഹിദയാണ് ഹനീഫിൻ്റെ ഭാര്യ. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നിവർ മക്കളാണ്.
ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ഹനീഫയെ കുടുംബം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ശേഷവും ആരോഗ്യനില കൂടുതൽ വഷളാവുന്ന നിലയുണ്ടായി. ഇന്ന് വൈകിട്ട് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹനീഫയുടെ സംസ്കാരം നാളെ മട്ടാഞ്ചേരിയിൽ നടക്കും.
1990-ൽ പുറത്തിറങ്ങിയ ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് ഹനീഫ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നീ ചിത്രങ്ങളിൽ ഹനീഫിൻ്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 33 വർഷം നീണ്ട അഭിനയജീവിതത്തിനിടെ നിരവധി സിനിമകളിൽ ഹനീഫ് അഭിനയിച്ചു. ഇതിലേറെയും കോമഡി ചിത്രങ്ങളായിരുന്നു.
സ്കൂൾ പഠനകാലത്ത് തന്നെ മിമിക്രിയിൽ സജീവമായ ഹനീഫ് പിന്നീട് സെയിൽസ് പേഴ്സണായി ജോലി ചെയ്യുമ്പോൾ തന്നെ മിമിക്രി ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്നു. കലാഭവനിലെത്തിയതോടെ കൂടുതൽ വേദികളിലേക്കും കാണികളിലേക്കും എത്താൻ ഹനീഫിന് വഴിയൊരുങ്ങി. നടൻമാരായ നെടുമുടി വേണുവിനെയും രാഘവനെയും അനുകരിക്കുന്നതിൽ ഹനീഫ് മികവ് കാണിച്ചിരുന്നു.
സിനിമയിൽ സജീവമാകുന്നതിന് മുൻപും ശേഷവും മിനിസ്ക്രീനിലും ഹനീഫ് സാന്നിധ്യമറിയിച്ചിരുന്നു. അബിയുടെ കോർണർ, കോമഡിയും മിമിക്സും പിന്നെ ഞാനും, മനസ്സിലൊരു മഴവില്ല്, തിലന തിലന, തുടങ്ങിയ ഷോകളിൽ ഹനീഫ് ഭാഗമായിരുന്നു. മിന്നുകെട്ട് , നാദസ്വരം, തുടങ്ങിയ സീരിയലുകളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്തു. നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് സ്റ്റേജ് ഷോകളിലും ഹനീഫ് പങ്കെടുത്തിട്ടുണ്ട്.