അബുദാബി മിഡ്ഫീൽഡ് ടെർമിനൽ യുഎഇ ദേശീയ ദിനമായ ഡിസംബർ 2ന് തുറക്കുമെന്ന് സൂചന. 1910 കോടി ദിർഹം മുതൽമുടക്കിയാണ് ടെർമിനൽ നിർമിച്ചിരിക്കുന്നത്. കൂടാതെ എയർപോർട്ട് പ്രവർത്തനങ്ങളുടെ സുഗമമായ നിർവഹണം ഉറപ്പാക്കുന്നതിനായി 800ൽപരം യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള പരിശീലന പറക്കലും ഇതിനോടകം പൂർത്തിയാക്കിയിരുന്നു. ജനങ്ങളെ സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നടത്തിയത്.
യാത്രക്കാരുടെ ലഗേജ് കയറ്റുക, ഇന്ധനം നിറയ്ക്കുക, സുരക്ഷാ പരിശോധന എന്നിവയും നടത്തിയിരുന്നു. മണിക്കൂറിൽ 11,000 പേരെയും വർഷത്തിൽ 4.5 കോടി യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട് ഈ മിഡ്ഫീൽഡ് ടെർമിനലിന്. അതേസമയം ടെർമിനൽ പ്രവർത്തന സജ്ജമാകുന്നതോടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം ഇരട്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ടെർമിനൽ തുറക്കുന്നതോടെ ഭൂരിഭാഗം വിമാന സർവീസുകളും മിഡ് ഫീൽഡ് ടെർമിനൽ വഴിയായിരിക്കും നടക്കുക എന്നും സൂചനയുണ്ട്. എന്നാൽ ബജറ്റ് എയർലൈനുകൾ പഴയ ടെർമിനലുകളിൽ തന്നെ തുടർന്നേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദുബായ് വിമാനത്താവളത്തിലെ ഒന്ന് , രണ്ട് , മൂന്ന് ടെർമിനലുകളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ടെർമിനലിന്റെ നിർമാണം. കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ടണൽ വഴി പുതിയ ടെർമിനലിൽ എത്താം. 2012ലാണ് മിഡ്ഫീൽഡ് ടെർമിനലിന്റെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ തുറക്കാനായിരുന്നു പദ്ധതി. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.