മലപ്പുറം: സിപിഎമ്മിനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷവിമർശനവുമായി ഇകെ സുന്നി വിഭാഗം നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. മുസ്ലീം സമുദായത്തിൻ്റെ സംരക്ഷകരായി നിൽക്കുകയും അതേസമയം സമുദായം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ കാപട്യം നിറഞ്ഞ നിലപാട് സ്വീകരിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് കേരള സുന്നി മഹല്ല് ഫെഡറേഷൻ വർക്കിംഗ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ. മീഡിയ വണിനോട് അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.
ഏകത്വത്തിനായി സെമിനാർ നടത്തുകയും വ്യക്തി നിയമം പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതാണ് സിപിഎം ശൈലി. ഇക്കാര്യത്തിൽ ഇ.എം.എസ്സിൻ്റെ അതേ നിലപാടാണ് എം.വി ഗോവിന്ദനും പിന്തുടരുന്നത്. മുസ്ലീം വ്യക്തിനിയമം പൊളിച്ചെഴുത്തുക എന്നതാണ് സിപിഎമ്മിൻ്റെ നയം. എന്നാൽ മുസ്ലീം സമുദായത്തിന് അതംഗീകരിക്കാനാവില്ലെന്നും ഇതെല്ലാം അള്ളാഹുവിൻ്റെ നിയമമാണെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകുന്ന മതപരമായ ആചാര അനുഷ്ഠാന സംരക്ഷണം നിലനിർത്തണം എന്നാണ് ഗോത്രവിഭാഗങ്ങളും മുസ്ലീങ്ങൾ അടക്കമുള്ള മതവിഭാഗങ്ങളും ആവശ്യപ്പെടുന്നത്.
ഈ അവകാശങ്ങളെയാണ് ഏകീകൃതസിവിൽ കോഡ് തകർക്കുക. വിദ്യാലയങ്ങളിൽ യൂണിഫോ ഏകീകരിക്കുക, ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലർത്തിയിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ഈ സർക്കാർ പക്ഷേ പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ ഒന്നും ചെയ്യുന്നില്ല. വഖഫ് ബോർഡ് വിഷയത്തിലും അനാവശ്യ വിവാദമുണ്ടാക്കുകയാണ് സർക്കാർ. വൈകാരിക വിഷയങ്ങളിൽ ജനങ്ങൾക്ക് സംരക്ഷണം നൽകുന്നുവെന്ന് നടിക്കുന്ന സർക്കാർ അടിസ്ഥാന വിഷയങ്ങളിൽ ഒന്നും ചെയ്യുന്നില്ലെന്നും വിമർശിച്ചു.