പത്തു വർഷത്തിലൊരിക്കൽ ആധാർ പുതുക്കണമെന്നത് നിർബന്ധ വ്യവസ്ഥയല്ലെന്ന് വിശദീകരിച്ച് കേന്ദ്രസർക്കാർ. ഐടി മന്ത്രാലയത്തിന്റെ ചട്ടഭേദഗതി പ്രകാരം പുതുക്കൽ നിർബന്ധമാണെന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. കൃത്യത ഉറപ്പുവരുത്താനായി ആധാറിലെ വിവരങ്ങൾ പുതുക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
തിരിച്ചറിയൽ, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളാണ് വിവരങ്ങൾ പുതുക്കാനായി ഉപയോഗിക്കാവുന്ന അനുബന്ധരേഖ. ബയോമെട്രിക് വിവരങ്ങളടക്കം പൗരന്റെ സമ്പൂർണ വിവരങ്ങളടങ്ങിയ ആധാറിനെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാക്കി മാറ്റിക്കഴിഞ്ഞു. സർക്കാർ സേവനങ്ങൾക്ക് ആധാർ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, ആധാർ പുതുക്കാത്തവർക്ക് സർക്കാർ സേവനങ്ങൾ മുടങ്ങുന്ന സ്ഥിതിയുണ്ടാകുമോയെന്ന സംശയവും ശക്തമായി.
പത്തുവര്‍ഷം കഴിഞ്ഞ ആധാര്‍ കാര്‍ഡുകള്‍ പുതുക്കാന്‍ https://uidai.gov.in/en/ എന്ന വെബ്സൈറ്റില്‍ അപ്ഡേറ്റ് ആധാര്‍ എന്ന പുതിയ ഫീച്ചറും തുറന്നിട്ടുണ്ട്.