2023ൽ യുഎഇയിലെ തൊഴിൽ മേഖല കൂടുതൽ സജീവമാകുമെന്ന് റിപ്പോർട്ടുകൾ. യുഎഇയിലെ 70 ശതമാനം കമ്പനികളും അടുത്ത വർഷം പുതിയ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. യുഎഇ ജോബ്സ് പോർട്ടലായ Bayt.com-ഉം മാർക്കറ്റ് റിസർച്ച് ഏജൻസിയായ യൂഗോവും നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത കമ്പനികളിൽ പകുതിയും അടുത്ത മൂന്ന് മാസത്തിനുള്ളിൽ പരമാവധി അഞ്ച് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിടുന്നവരാണ്. അതേസമയം 25 ശതമാനം കമ്പനികൾ ആറ് മുതൽ 10 വരെ ജീവനക്കാരെ നിയമിക്കുമെന്ന് Bayt.com ഉം YouGov ഉം അറിയിച്ചു.
യുഎഇ, സൗദി അറേബ്യ, ലെബനൻ, ജോർദാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 889 പേരിലാണ് ഈ വർഷം ജൂൺ 9 നും ഓഗസ്റ്റ് 1 നും ഇടയിൽ സർവേ നടത്തിയത്. സർവേയുടെ വിലയിരുത്തൽ പ്രകാരം മൾട്ടിനാഷണൽ കമ്പനികൾ മേന മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇവിടെ വിദഗ്ധ തൊഴിലാളികളുടെ ആവശ്യം ഏറുകയാണെന്നും കണ്ടെത്തി. മേന മേഖലയിലെ 63 ശതമാനം വലിയ പ്രാദേശിക കമ്പനികളും 63 ശതമാനം മൾട്ടിനാഷണൽ കമ്പനികളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ നിയമനം നടത്താനാണ് ഉദ്ദേശിക്കുന്നത്. വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരായ മികച്ച ആശയവിനിമയ ശേഷിയുള്ള ഉദ്യോഗാർഥികളുടെ ടീമുകൾ ഉണ്ടാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം.
28 ശതമാനം കമ്പനികൾ മാനേജീരിയൽ പരിചയമുള്ള ഉദ്യോഗാർത്ഥികളെയും, 27 ശതമാനം പേർ സെയിൽസ്, മാർക്കറ്റിംഗ് പശ്ചാത്തലമുള്ള പ്രതിഭകളെയും, 29 ശതമാനം മിഡ് ലെവൽ അനുഭവമുള്ള ഉദ്യോഗാർത്ഥികളെയുമാണ് തിരയുന്നത്. കൊവിഡ് വരുത്തിയ മാന്ദ്യത്തിൽ നിന്നും തൊളിൽ മേഖല സജീവമായത് യുഎഇ സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലമായിരുന്നു. രാജ്യം പ്രതിസന്ധിഘട്ടം തരണം ചെയ്തതാണ് പുതിയ റിക്രൂട്ട്മെന്റുകൾക്കും കാരണമാകുന്നതെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.