ലോകകപ്പ് കാണികൾക്ക് ഖത്തർ ഒരുക്കിയ ഹയ്യാ കാർഡ് വഴി രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നാളെ അവസാനിക്കും. വിദേശികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള മൾട്ടി എൻട്രി പെർമിറ്റ് സംവിധാനം കൂടിയാണ് ഹയ്യാ കാർഡ്. ഉംറ ആവശ്യത്തിന് സൗദിയിലേക്ക് പോയവരും വിവിധ ജി.സി.സി രാജ്യങ്ങളിൽ സന്ദർശിച്ചവർക്കും ഈ ദിവസത്തിനുള്ളിൽ മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. എന്നാൽ മറ്റു വിസാ മാർഗങ്ങൾ വഴി ഖത്തറിലേക്ക് പ്രവേശിക്കാം. അതേസമയം, ഹയ്യാ കാർഡുള്ളവർക്ക് ജനുവരി 23 വരെ ഖത്തറിൽ തുടരാനുള്ള അനുമതിയുണ്ട്.
നവംബർ ഒന്നു മുതലായിരുന്നു ഹയ്യാ കാർഡുവഴി ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. അതേസമയം വിമാനത്താവളങ്ങൾ വഴിയും കര, സമുദ്ര അതിർത്തി കടന്നും ലക്ഷങ്ങളാണ് ലോകകപ്പ് കാണാനായി രാജ്യത്തേക്ക് എത്തിയത്. ആദ്യഘട്ടത്തിൽ മാച്ച് ടിക്കറ്റുള്ളവർക്ക് മാത്രമായിരുന്നു ഹയ്യാ കാർഡ് അനുവദിച്ചത്. പിന്നീട് ഗ്രൂപ് റൗണ്ട് പൂർത്തിയായതിനു പിന്നാലെ മാച്ച് ടിക്കറ്റില്ലാത്തവർക്കും നിശ്ചിത ഫീസോടെ ഹയ്യാ കാർഡ് അനുവദിച്ചു നൽകി. തുടർന്ന് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും അനുവാദം നൽകിയതോടെ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് അവസരം ഉപയോഗപ്പെടുത്തി ഖത്തറിലെത്തിയത്.