ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് മോർമുഗാവോ കമ്മിഷൻ ചെയ്യുക. ബറാക്, ബ്രഹ്മോസ് മിസൈലുകൾ അടക്കം വഹിക്കാനുള്ള ശേഷിയുണ്ട് മോർമുഗാവോയ്ക്ക്. അത്യാധുനിക റഡാർ സംവിധാനങ്ങളാണ് ഇതിന്റെ പ്രധാന പ്രത്യേകത. മണിക്കൂറിൽ 56 കിലോമീറ്റർ വേഗം ഉള്ള കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട്.
വ്യോമസേനാ പദ്ധതിയായ പ്രോജക്ട് 15ബിയുടെ ഭാഗമായാണ് മോർമുഗാവോ നിർമ്മിക്കുന്നത്. പദ്ധതിയുടെ രണ്ടാമത്തെ യുദ്ധക്കപ്പലാണിത്. ആദ്യ കപ്പലായ ‘വിശാഖപട്ടണം’ 2021 ൽ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു 2 യുദ്ധക്കപ്പലുകൾ 2025 ന് അകം കമ്മിഷൻ ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണ് കപ്പലുകൾ രൂപകൽപന ചെയ്തത്. അതേസമയം മോർമുഗാവോയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 % ഇന്ത്യൻ നിർമിതമാണെന്നും കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.