കുറച്ച് നേരം കണ്ണാടിക്ക് മുൻപിൽ ചിലവഴിച്ചാൽ ഉയരുന്ന ഒരു ചോദ്യമുണ്ട്, നീയെന്താ ഐശ്വര്യ റായ് ആണോ എന്ന്. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന വിശേഷണത്തിനൊപ്പം എപ്പോഴും ചേര്‍ത്തുവെയ്ക്കാറുള്ള പേരാണ് ഐശ്വര്യ റായ്. മോഡലിംഗിലൂടെ ചുവടുവച്ച് പിന്നീട് ഇന്ത്യയെ പ്രതിനിധീകരിച്ച് വിശ്വസുന്ദരി പട്ടം നേടിയ ഐശ്വര്യ ലോകത്തിലെ എല്ലായിടത്തും ഒരുപോലെ പ്രശസ്തയാണ്. 49-ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ഐശ്വര്യ എന്ന സൗന്ദര്യ സങ്കല്പ്പത്തിന് ഇന്നും പത്തരമാറ്റിന്റെ തിളക്കം.
മംഗലാപുരത്തെ മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദയുടെയും മകളായി 1973 നവംബര്‍ 1-നാണ് ഐശ്വര്യ ജനിച്ചത്. ഐശ്വര്യയുടെ ജനന ശേഷം മാതാപിതാക്കള്‍ മുംബൈയിലേയ്ക്ക് താമസം മാറി. സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിര്‍ ഹൈ സ്കൂളിലാണ് ഐശ്വര്യ സ്കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചര്‍ച്ച്ഗേറ്റിലുള്ള ജൈ ഹിന്ദ് കോളേജിലും മാതുംഗയിലുള്ള രൂപാറെല്‍ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പഠനത്തില്‍ മികവ് പുലർത്തിയിരുന്ന ഐശ്വര്യയ്ക്ക് ആര്‍ക്കിടെക്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ഐശ്വര്യയെ തേടിയെത്തിയത് ചായക്കൂട്ടുകളുടെയും വസ്ത്രങ്ങളുടെയും മറ്റൊരു മേഖലയാണ്. സിനിമയിലെത്തുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് തിളങ്ങിയ ഐശ്വര്യ 1994ല്‍ വിശ്വസുന്ദരി പട്ടം കരസ്ഥമാക്കി. ഇതോടെ സ്ത്രീ സൗന്ദര്യത്തിന്റെ അവസാന വാക്കായി ഐശ്വര്യ റായ് എന്ന പേര് ജനമനസുകളിൽ കൊത്തിവയ്ക്കപ്പെട്ടു.
1997-ല്‍ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിലൂടെ ഐശ്വര്യ തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു. എന്നാൽ 1998-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ജീന്‍സ്’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ വിജയം നേടിയ വാണിജ്യ സിനിമ. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്കാരവും (സൗത്ത്) ഐശ്വര്യയെ തേടിയെത്തി.
പിന്നീട് ഓര് പ്യാര് ഹോഗയാ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്കും ഐശ്വര്യ കാലെടുത്തു വച്ചു. സഞ്ജയ് ലീല ബന്‍സാരിയുടെ സംവിധാനത്തില്‍ 1999-ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുകേ സനം ബോളിവുഡ് കരിയറിലെ നിര്‍ണ്ണായക വഴിത്തിരിവായി മാറി. ഈ സിനിമയിലെ അഭിനയത്തിനും അതേ വര്‍ഷം പുറത്തിറങ്ങിയ താല് എന്ന സിനിമയിലെ അഭിനയത്തിനും ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ബോളിവുഡിലെ ബിഗ് ബി യുടെ മരുമകളായി, ബച്ചൻ കുടുംബത്തിലേക്ക് അഭിഷേകിന്റെ ഭാര്യയായി മറ്റൊരു ജീവിതത്തിലേക്ക് ചുവടുമാറ്റം. കുടുംബത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യമെന്ന് ഐശ്വര്യ പല വേദികളിലും പറഞ്ഞിട്ടുണ്ട്.
2000ല്‍ പുറത്തിറങ്ങിയ മൊഹബത്തേന്, ജോഷ് എന്നീ ഹിന്ദി സിനിമകളും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് സിനിമയും ചെയ്ത ഐശ്വര്യ ഒരു അഭിനേത്രി എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയന് (2007) എന്നീ അന്തര്‍ദേശീയ ചിത്രങ്ങളിലും ഐശ്വര്യ വേഷമിട്ടു. പിന്നീട് 2010ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ‘രാവണ്‍’ എന്ന ചിത്രത്തില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനോടൊപ്പം ഐശ്വര്യ പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മണിരത്നത്തിന്റെ തന്റെ സംവിധാനത്തില്‍ എത്തിയ പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ഇന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മണിരത്നത്തിന്റെ ചരിത്ര സിനിമയായ ‘പൊന്നിയിൻ സെൽവൻ-1’. സിനിമയിലെ ഏറ്റവും സങ്കീർണമായ കഥാപാത്രം ആര് എന്ന ചോദ്യത്തിന് പഴുവേട്ടയ്യരുടെ ഇളയറാണി നന്ദിനി ദേവി എന്നായിരുന്നു ഉത്തരം. കൽകി എഴുതിയ കഥയിൽ ലോകത്തിലെ ഏറ്റവും സുന്ദരി എന്ന് പറഞ്ഞു വെയ്ക്കുന്ന നന്ദിനിയെ അവതരിപ്പിക്കാൻ ഐശ്വര്യ തന്നെയാണ് മികച്ചത് എന്ന് നിരൂപകരും പറയുന്നു. തന്റെ വശ്യമായ സൗന്ദര്യം പടച്ചട്ടയാക്കിക്കൊണ്ട് ചോളന്മാരുടെ കുലം മുടിക്കാൻ കച്ചകെട്ടിയിറങ്ങിയ ബുദ്ധിശാലിയായ നന്ദിനിയെ ഐശ്വര്യ തിരശീലയിൽ മികച്ചതാക്കി. പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം അവസാനിക്കുമ്പോൾ ബാക്കിയാവുന്ന ചോദ്യങ്ങളിൽ ഐശ്വര്യയുടെ മറ്റൊരു മുഖം കൂടിയുണ്ട്.
സൗന്ദര്യത്തിന്റെ പൂർണ്ണ രൂപമെന്ന വിശേഷണത്തിന് ഇന്നും കോട്ടം തട്ടാതെ ജനമനസ്സുകളിൽ ഇടം നേടിയ ലോക സുന്ദരി. പ്രായത്തേക്കാൾ കഴിവ് കൊണ്ടും സ്വഭാവം കൊണ്ടുമാണ് താൻ ഏറ്റവും കൂടുതൽ സുന്ദരി എന്ന് കാണിച്ചുതരുന്ന പെരുമാറ്റവും അഭിനയ മികവും. ഇത് തന്നെയാണ് ഐശ്വര്യ റായ് ബച്ചനെന്ന ലോക സുന്ദരിയെ വ്യത്യസ്തയാക്കുന്നത്.