രാജ്യത്ത് പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ചേർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് പ്രധാനമന്ത്രിയോട് അരവിന്ദ് കേജ്രിവാളിൻ്റെ അഭ്യർഥന. നോട്ടുകളുടെ ഒരുഭാഗത്ത് മഹാത്മാഗാന്ധിയും മറുഭാഗത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തുന്നത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് കേജ്രിവാൾ പറഞ്ഞു.
രാജ്യത്തിൻ്റെ സാമ്പത്തിക നില മെച്ചപ്പെടാൻ ഈശ്വരാനുഗ്രഹം ആവശ്യമാണ്. മുസ്ലിം രാജ്യമായ ഇന്തൊനേഷ്യ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പോലെയൊരു രാജ്യത്തിന് എന്തുകൊണ്ട് ഇത് ചെയ്തുകൂടായെന്ന് കേജ്രിവാൾ ചോദിച്ചു.
ഇതാവശ്യപ്പെട്ട് ഉടൻ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കേജ്രിവാൾ പറഞ്ഞു. കറൻസിയിൽനിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമെന്നും രവീന്ദ്രനാഥ് ടഗോറിൻ്റെയും എ.പി.ജെ. അബ്ദുൾ കലാമിൻ്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്നുമുള്ള റിപ്പോർട്ടുകൾ മുൻപ് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ പ്രചരണത്തെ ആർബിഐയും കേന്ദ്രസർക്കാരും തള്ളിയിരുന്നു.