ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. ഹാർദിക് പാണ്ഡ്യയുടേയും വിരാട് കോഹ്ലിയുടേയും ഉജ്വല പ്രകടനമാണ് ഇന്ത്യക്ക് തിളക്കമാർന്ന ജയം സമ്മാനിച്ചത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ തകർച്ചയോടെയാണ് തുടങ്ങിയത്.
ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന് ശേഷമാണ് കോഹ്ലി-പാണ്ഡ്യ കൂട്ടുകെട്ട് പിറന്നത്. കോഹ്ലി 53 പന്തിൽ 82 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ മികച്ച പിന്തുണ നൽകിയ പാണ്ഡ്യ 37 പന്തിൽ 40 റൺസുമായി മടങ്ങി. അവസാന ഓവറിൽ 16 റൺസായിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന പന്തിൽ ഇന്ത്യ ജയം കണ്ടത്തി.
പാകിസ്താനു വേണ്ടി ഹാരിസ് റഊഫ് രണ്ടു വിക്കറ്റും നസീം ഷാ ഒന്നും വിക്കറ്റെടുത്തു. നേരത്തെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയുമാണ് പാകിസ്താനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലൊതുക്കിയത്. ഷാൻ മസൂദ്, ഇഫ്തിഖാർ അഹ്മദ് എന്നിവരുടെ അർധ സെഞ്ച്വറികളാണ് പാകിസ്താന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അർഷ്ദീപ് സിങ് നാലോവറിൽ 32 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ നാലോവറിൽ 30 റൺസ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീതം നേടിയത്. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും വീഴ്ത്തി.