കണ്ണൂർ പാനൂരിൽ യുവതിയെ അതിദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനുശേഷം തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് ആദ്യഘട്ടം നടത്തുക. ചുറ്റികയ്ക്ക് തലക്കടിച്ച് വീഴ്ത്തി കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്നാണ് ശ്യാംജിത്തിൻ്റെ കുറ്റസമ്മത മൊഴി. ഇതനുസരിച്ച് കത്തിയും ചുറ്റികയും വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. നാളെയാണ് തെളിവെടുപ്പെന്നാണ് പൊലീസ് നൽകുന്ന വിവരം. വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലാണ്. പോസ്റ്റ്മോർട്ടം പരിശോധനകൾ പൂർത്തിയാക്കി നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലാണ് സംസ്കാരം.
ഇന്നലെയായിരുന്നു പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി വീട്ടിൽ വിഷ്ണുപ്രിയ (23) പ്രണയനൈരാശ്യപ്പകയുടെ ഇരയായത്. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബ വീട്ടിൽ തങ്ങിയ വിഷ്ണുപ്രിയയെ ഉച്ചയോടെ സ്വന്തം വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ വസ്ത്രം മാറാനും മറ്റും സ്വന്തം വീട്ടിലേക്ക് പോയ മകൾ തിരികെ വരാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ വീട്ടിനകത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.