മധ്യ ജപ്പാനിൽ കനത്ത മഴയോടുകൂടി വീശിയടിച്ച തലാസ് ചുഴലിക്കാറ്റിൽ രണ്ട് പേർ മരിച്ചു. 40 വയസ്സ് പ്രായമുള്ള ഒരാൾ മണ്ണിടിച്ചിലിലും 29 വയസ്സ് പ്രായമുള്ളയാൾ കാർ റിസർവോയറിലേക്ക് മറിഞ്ഞുമാണ് മരണപ്പെട്ടത്. പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതായും കോഡ്യോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തലസ്ഥാന നഗരമായ ടോക്യോയുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷിസുവോക നഗരം കനത്ത നാശനഷ്ട്ടമാണ് നേരിട്ടത് . അതേസമയം വ്യാഴാഴ്ച മുതൽ 417 മില്ലി മീറ്റര്‍ മഴ പെയ്തതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ജപ്പാനിൽ ചുഴലിക്കാറ്റുകളുടെ കാലമാണിതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഒരു വർഷത്തിൽ ഇത്തരത്തിലുള്ള ഇരുപത് കൊടുങ്കാറ്റുകളെ ജപ്പാൻ നിവാസികൾ നേരിടുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരം ചുഴലിക്കാറ്റുകൾ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമാവാറുണ്ട്.
അതേസമയം കാലാവസ്ഥാ വ്യതിയാനം കൊടുങ്കാറ്റുകളുടെ തീവ്രത വർധിപ്പിക്കുകയും ഉഷ്ണതരംഗം, വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയയുടെ തീവ്രമായ അവസ്ഥകൾക്ക് കാരണമാകുമയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.