തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ രൂപപ്പെടുന്ന ചക്രവാതചുഴി തുടർന്ന് ന്യുനമർദ്ദമായി ശക്തി പ്രാപിക്കുന്നത്തിന്റെ ഫലമായി കേരളത്തിൽ വീണ്ടും മഴ തിരിച്ചു വരാൻ സാധ്യതയുണ്ട്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഈചക്രവാതച്ചുഴി ന്യൂനമർദമായി മാറും എന്നാണ് പ്രവചനം. ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും കാരണം നിലവിൽ തെക്കൻ – മധ്യകേരളത്തിലാണ് മഴ സജീവമെങ്കിൽ വരും ദിവസങ്ങളിൽ ന്യൂനമർദ്ദത്തിൻ്റെ സഞ്ചാരപാത മാറുന്നത് അനുസരിച്ച് വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കും.
തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ എത്തുമെന്നാണ് കരുതുന്നത്.. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മൂഴിയാർ, മണിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയ സാഹചര്യത്തിൽ നദികളിൽ ജലനിരപ്പ് ഉയർന്നു. ജാഗ്രത നിർദ്ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാഹചര്യത്തിൽ ഗവി യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി. ഇന്നലെ അതിതീവ്ര മഴയാണ് കക്കിയിൽ പെയ്തത്. 225 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101, ആങ്ങമുഴി 153, മൂഴിയാർ 147 മില്ലി മീറ്ററുമാണ് മഴ പെയ്തത്. 80 മില്ലി മീറ്ററാണ് ജില്ലയിലെ ശരാശരി മഴ.