ദില്ലി: മുൻമുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സാധാരണ ഒരു സീറ്റിൽ ഒഴിവ് വന്നാൽ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഇത്ര പെട്ടെന്ന് വരുമെന്ന് കേരളത്തിലെ പാർട്ടികളാരും പ്രതീക്ഷിച്ചിരുന്നില്ല.
ഓഗസ്റ്റ് പത്തിന് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കും. ശേഷം സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. ഓണത്തിന് പിന്നാലെ സെപ്തംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നടക്കുക. മൂന്ന് ദിവസത്തിന് ശേഷം സെപ്തംബർ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും. ആഗസ്റ്റ് 17 വരെ നാമനിർദേശപത്രികകൾ സമർപ്പിക്കാം. ആഗസ്റ്റ് 21-നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ജൂലൈ 18നാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മരണപ്പെട്ടത്. ഉമ്മൻചാണ്ടിയുടെ മരണം നടന്ന് മൂന്നാമത്തെ ആഴ്ച തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരിക്കുകയാണ്. ജാർഖണ്ഡ്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് അടക്കം പത്ത് നിയോജകമണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം.
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാവും എന്ന് ഉറപ്പായിട്ടുണ്ട്. എൽഡിഎഫിനായി സിപിഎം നേതാവ് ജെയ്ക്ക് സി തോമസാവും കളത്തിലിറങ്ങുക. ബിജെപി സ്ഥാനാർത്ഥിയാരാവും എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ജനപ്രവാഹം ഇപ്പോഴും തുടരുന്നതിനിടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വരുന്നത് എന്നത് എൽഡിഎഫിന് വെല്ലുവിളിയാണ്. രണ്ടാം പിണറായി സർക്കാർ നേരിടുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കരയിൽ പിടി തോമസിൻ്റെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് ജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനൽ എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.