തിരുവനന്തപുരം: മരിച്ച് 15 ദിവസം കഴിഞ്ഞിട്ടും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഖബറിടം കാണാനുള്ള ജനതിരക്ക് കുറയുന്നില്ല. ഇപ്പോഴും പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് കോട്ടയം പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഖബറിടം കാണാൻ എത്തുന്നത്. അവധി ദിവസങ്ങളിൽ പുലർച്ചെ മുതൽ അർധരാത്രി വരെയും ഖബറിടത്തിൽ സന്ദർശകരുണ്ട്.
ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങൾ ഇപ്പോഴും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഇവിടേക്ക് ട്രാവൽ പാക്കേജ് അവതരിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജൻസി. ആറ്റിങ്ങലിലെ വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസാണ് ഇങ്ങനെയൊരു പദ്ധതിയുമായി രംഗത്ത് എത്തിയത്. ആഗസ്റ്റ് അഞ്ച് ശനിയാഴ്ച രാവിലെ പ്രത്യേക ബസ് ഈ പാക്കേജിൻ്റെ ഭാഗമായി പുതുപ്പള്ളിയിലേക്ക് പോകും. അഞ്ഞൂറ് രൂപയാണ് ഒരാൾക്ക് ഈടാക്കുന്ന ചാർജ്ജ്. പുതുപ്പള്ളി ടൂർപാക്കേജിൻ്റെ അറിയിപ്പ് വന്നതിന് പിന്നാലെ നല്ല പ്രതികരണമാണ് ആളുകളിൽ നിന്നുണ്ടായതെന്നും ഭാവിയിൽ പുതുപ്പള്ളി തീർത്ഥാടന സർക്യൂട്ടിൽ ഇടം നേടുമെന്നും വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ പ്രശാന്തൻ പറയുന്നു.
കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ഉമ്മൻ ചാണ്ടിയുടെ ഖബറിടത്തിൽ കണ്ട തിരക്കാണ് ഇങ്ങനെയൊരു ടൂർ പാക്കേജ് പ്രഖ്യാപിക്കാൻ കാരണമായത്. അൻപതോളം പേരുമായിട്ടാണ് ഞാൻ പുതുപ്പള്ളിയിലേക്ക് പോയത്. യാത്രക്കാരുടെ ആവശ്യപ്രകാരമാണ് പുതുപ്പള്ളിക്ക് പോയത്. രാവിലെ തന്നെ അവിടെ എത്തിയെങ്കിലും തിരക്ക് കാരണം അന്നേരം പള്ളിയിൽ കേറാനായില്ല മറ്റു സ്ഥലങ്ങളിൽ പോയി രാത്രി ഒൻപത് മണിയോടെയാണ് പിന്നെ ഞങ്ങൾ പുതുപ്പള്ളിയിൽ എത്തിയത്. അന്നേരവും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ അവിടെയുണ്ടായിരുന്നു.
നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും നിരവധി കാറുകളും നാല് ബസ്സുകളും ആ സമയത്ത് പള്ളി പരിസരത്ത് സഞ്ചാരികളുമായി എത്തിയിരുന്നു. ആ രാത്രിയിലും ഉമ്മൻ ചാണ്ടിയുടെ ഖബറിടത്തിന് മുന്നിൽ പലരും കണ്ണുനിറഞ്ഞ് നിൽക്കുന്നത് കണ്ടു. അത്രയും തിരക്കുണ്ടായിട്ടും എല്ലാവരും തികഞ്ഞ അച്ചടക്കത്തോടെ നിശബ്ദത പാലിച്ച് അവിടെ നിന്നു. ഇതോടൊപ്പം പള്ളിയുടെ ശാന്തമായ അന്തരീക്ഷവും… എല്ലാം കൊണ്ടും വല്ലാത്തൊരു അനുഭവമായിരുന്നു എനിക്ക് അത്. എനിക്കൊപ്പം വന്ന യാത്രക്കാരും അതേ അഭിപ്രായമാണ് പറഞ്ഞത്. അപ്പോൾ ആണ് ഇങ്ങനെയൊരു ടൂർ പാക്കേജിനെക്കുറിച്ച് ആലോചിച്ചത്. ഭരണങ്ങാനം, എടത്വ, മലയാറ്റൂർ തീർത്ഥയാത്രയുടെ നേരത്തെയുള്ള പാക്കേജിൽ ഇനി പുതുപ്പള്ളിയെ കൂടി ഉൾപ്പെടുത്താനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട് – പ്രശാന്തൻ പറയുന്നു.