റിയാദ്:മുൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി സൌദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൌദി പൌരനായ അലി ബിൻ അഹമ്മദ് ബിൻ അലി അൽ മുഅലമിൻ്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന തുരായ ബിൻത് അബ്ദുല്ല ബിൻ മഹ്ദി അൽ മൈദാനി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
അഭിപ്രായഭിന്നതകളെ തുടർന്ന് നേരെത്തെ ഇരുവരും വിവാഹമോചനം നേടിയിരുന്നു. എന്നാൽ പിരിഞ്ഞ ശേഷവും തുരായ ബിൻത് അബ്ദുല്ല ബിൻ മഹ്ദി അൽ മൈദാനിയോട് വൈരാഗ്യം വച്ചു പുലർത്തിയ പ്രതി ഒടുവിൽ സ്ത്രീ വേഷത്തിലെത്തി അവരെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസ് പിടിയിലായി. അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തു. വിചാരണ പൂർത്തിയാക്കിയ കോടതി ഒടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
കോടതി വിധിക്കെതിരെ പ്രതി അപ്പീലുകൾ നൽകിയെങ്കിലും ഇതെല്ലാം തള്ളപ്പെട്ടു. ഒടുവിൽ മറ്റു നടപടികൾ പൂർത്തിയാക്കി വധിശിക്ഷയ്ക്കുള്ള അനുമതി കിട്ടി. ഇതോടെ ശനിയാഴ്ച സൌദിയുടെ കിഴക്കൻ പ്രവിശ്യയിലുള്ള ഖത്തീഫ് ഗവർണറേറ്റിൽ വച്ച് വധശിക്ഷ നടപ്പാക്കിയെന്നാണ് സൌദി ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.