റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വായ്പാ നിരക്ക് ഉയർത്തുമെന്ന് ആശങ്കയുണ്ടായിരുന്നു.
മുൻകാല നിരക്ക് വർദ്ധനയുടെ നടപടി ഇപ്പോൾ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വർധന താൽക്കാലികമായി നിർത്തുമ്പോൾ വായ്പ എടുത്തവർക്ക് വലിയ ആശ്വാസമാകുകയാണ്.
നാണ്യപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാണ്. റീപോ നിരക്ക് മേയ് മുതൽ 250 ബേസിസ് പോയിന്റ് ഉയർത്തിയിട്ടുണ്ട്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയ നാണ്യപ്പെരുപ്പം ജനുവരിയിൽ 6.52 ശതമാനവും ഫെബ്രുവരിയിൽ 6.44 ശതമാനവുമായിരുന്നു. ഭവന വായ്പാ നിരക്ക് ഉൾപ്പെടെ വൻതോതിൽ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റീപോ നിരക്ക് ഉയർത്തുന്നത് തിരിച്ചടിയാകാമെന്നും വിലയിരുത്തലുണ്ടായിരുന്നു.
ആഗോള തലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകൾക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ആർബിഐക്ക് നിരക്ക് വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം.