ബ്രഹ്മപുരത്തെ പുകയ്ക്ക് ശമനമുണ്ടായെങ്കിലും കൊച്ചിക്കാർ ഇനിയും സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പുള്ളത്.വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള വിഷ വസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
ഡയോക്സിൻ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. ഇവ ഹോർമോൺ വ്യതിയാനമുണ്ടാക്കും, പ്രത്യുൽപാദന ശേഷി ഇല്ലാതാക്കും കൊച്ചിയുടെ അന്തരീക്ഷത്തിൽ ഡയോക്സിൻ അളവ് കൂടിയ അളവിലെന്ന് രണ്ടുവർഷം മുൻപ് തന്നെ കണ്ടെത്തിയിരുന്നു.
ഡയോക്സിൻ എന്ന അപകടകാരി
പോളിക്ലോറിനേറ്റഡ് ഡിബെൻസോ-പി-ഡയോക്സിൻസ് വിഭാഗത്തിൽ പെടുന്ന രാസ സംയുക്തമാണ് ഡയോക്സിൻ. ഡയോക്സിനുകൾ വളരെ വിഷാംശം ഉളളതും പെട്ടന്ന് നശിക്കാത്തതുമാണ്. വാതക രൂപത്തിൽ നിന്നും ഖരാവസ്ഥയിലേക്ക് മാറുന്ന ഡയോകസീനുകൾ മണ്ണിൽ കലരുകയും അവിടെ നിന്ന് ചെടികളിലും ജീവികളിലും കലർന്ന് ഭക്ഷ്യ ശൃംഘലയുടെ ഭാഗമാവുകയും ചെയ്യുന്നു .
ജലത്തിൽ അലിയാത്ത ഡയോക്സിനുകൾ ശരീരത്തിൽ എത്തിയാൽ പുറത്ത് പോകാൻ ബുദ്ധിമുട്ടാണ്. ഡയോക്സീനുകൾക്ക് 7 മുതൽ 9 വർഷം വരെ മനുഷ്യ ശരീരത്തിൽ നിലനിൽക്കാൻ സാധിക്കും . ശരീരത്തിൽ തുടരുന്ന ഡയോക്സീനുകൾ വളരെ പതിയെ രോഗങ്ങൾ ഉണ്ടാക്കുന്നു. ആരോഗ്യപ്രശ്നങ്ങൾക്കപ്പുറം കൊഴുപ്പുഗ്രന്ഥികളിലും നാഡീവ്യൂഹത്തിലും കടന്നുകയറി വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രത്യുൽപാദന തകരാറുകളുടെയും കാൻസറിന്റെയും തൈറോയ്ഡ് രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും കാരണമാകുന്ന രാസവസ്തുവാണ് ഡയോക്സിൻ.
പതിവായി ഡയോക്സിനുകൾ ഉള്ള അന്തരീക്ഷ സാഹചര്യത്തിൽ കഴിയുന്നവർക്ക് കാൻസർ സാധ്യതയും കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പെൺകുട്ടികൾക്കെ വളരെ ചെറിയ പ്രായത്തിൽ ആർത്തവം ആരംഭിക്കുക, പുരുഷ ഹോർമോണുകളുടെ കുറവ്, മീശ താടിരോമങ്ങൾ അല്ലെങ്കിൽ ശരീരത്തിൽ രോമങ്ങളുടെ അഭാവം. ചെറിയ പ്രായത്തിൽ ഉണ്ടാകുന്ന അണ്ഡാശയ ക്യാൻസർ എന്നിവയൊക്കെ ഡയോക്സീനുകൾക്ക് സൃഷിടിക്കാനാകുന്ന പ്രശ്നങ്ങളാണ്.