കേരളത്തിൽ കൊല നടത്തിയതിന് ശേഷം സൗദിയിലേക്ക് രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ കേരള പൊലീസ് സംഘം റിയാദില്‍. വയനാട് വൈത്തിരി സ്വദേശിയായ ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീം (52) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതിന് ശേഷം പ്രതിയായ മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ സൗദിയിലേക്ക് കടക്കുകയായിരുന്നു. 17 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പോലീസ് പിടിയിവുന്നത്. ഖത്തര്‍- സൗദി അതിര്‍ത്തിയായ സല്‍വയില്‍ നിന്ന് നാലു മാസം മുൻപാണ് സൗദി പൊലീസ് ഇയാളെ പിടികൂടിയത്. തുടർ നടപടികൾക്കു ശേഷം കഴിഞ്ഞ ദിവസം കേരള പൊലീസ് സൗദിയിൽ നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി.
2006ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി കോഴിക്കോട് താമരശ്ശേരിയിൽ വച്ചാണ് അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം ഇയാൾ ഗൾഫിലേയ്ക്ക് കടക്കുകയായിരുന്നു. പിന്നീട് കേരള പൊലീസ് ഇയാളെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടി. എന്നാൽ ഇയാളെ പിടികൂടാനായില്ല. കഴിഞ്ഞ വർഷം നവംബറിൽ ഉംറ ചെയ്യുന്നതിനോ മറ്റോ ആയി സൗദി അറേബ്യയിലേക്ക് റോഡ് മാർഗം സഞ്ചരിക്കവേ സൽവ അതിർത്തി പോസ്റ്റിൽ വച്ച് ഇയാളെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സാൽവ ജയിലിൽ അടയ്ക്കുകയും ചെയ്തു.
പിന്നീട് ഇയാളുടെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങൾ സൗദി അധികൃതർ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം മുഖേന കേരള പൊലീസിനെ അറിയിച്ചു. എന്നാൽ മറ്റ് നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളെടുത്തു. ശേഷം ഡിജിപി അനിൽകാന്ത് പ്രതികളെ കേരളത്തിലെത്തിക്കുന്നതിനായി മൂന്നംഗ ക്രൈം ബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ക്രൈംബ്രാഞ്ച് എസ്പി കെ. മോതീൻകുട്ടി, ഇൻസ്പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘം മാർച്ച് അഞ്ചിന് റിയാദിലെത്തി. സൗദി അധികൃതരുമായി സംസാരിച്ച സംഘം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വൈകാതെ പ്രതിയുമായി നാട്ടിലെത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.