800 വർഷം പഴക്കമുള്ള മമ്മിയുമായി വർഷങ്ങളോളം ജീവിച്ച യുവാവ് പിടിയിലായി. വടക്കേ അമേരിക്കൻ രാജ്യമായ പെറുവിലാണ് സംഭവം. പ്യൂനോ നഗരത്തിലെ ആളൊഴിഞ്ഞ ഉദ്യാനത്തിലിരുന്ന് സംഘം ചേർന്ന് മദ്യപിക്കുന്ന സമയത്താണ് ഭക്ഷണവിതരണ ജോലിക്കാരനായ ജൂലിയോ സെസാർ ബെർമെഗോയെന്ന 26 കാരന്റെ പക്കൽ നിന്നും പൗരാണിക മൃതശരീരം പൊലീസ് പിടികൂടിയത്.
30 വർഷത്തോളമായി ഇത് കുടുംബസ്വത്താണെന്നും അച്ഛൻ തന്നതാണെന്നും യുവാവ് പറഞ്ഞു. എന്നാൽ കുടുംബത്തിന് എവിടെനിന്നാണ് ഇത് ലഭിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം ‘ആത്മീയ കൂട്ടുകാരി’യാണ് ഈ മമ്മിയെന്നും കിടപ്പുമുറിയിൽ യുവാവിനൊപ്പമാണ് ‘മമ്മി’ ഉറങ്ങുന്നതെന്നും ബെർമെഗോ മൊഴി നൽകിയിട്ടുണ്ട്.
ധാരാളം പൗരാണിക അടയാളങ്ങളും ശേഷിപ്പുകളുമുളള രാജ്യമാണ് പെറു. കണ്ടെടുത്ത മമ്മിക്ക് 600 മുതൽ 800 വർഷം വരെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. എന്നാൽ യുവാവ് തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ഇത് സ്ത്രീയുടേതല്ലെന്നും ഏകദേശം 45 വയസ്സെങ്കിലും പ്രായമുള്ള പുരുഷന്റേതാണെന്നും അധികൃതർ വ്യക്തമാക്കി. മമ്മി സാംസ്കാരിക വകുപ്പ് ഏറ്റെടുത്തുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.