2022 ലെ ദ ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡ്സ് ജേതാക്കളെ പ്രഖ്യാപിച്ചു. ദ ബെസ്റ്റ് ഫിഫ ഫുട്ബോളറായി അർജന്റീന ടീമിന്റെ ക്യാപ്റ്റൻ ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഇവരെ പിന്തള്ളി മെസ്സി അവാർഡിനർഹനായി. രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്. 2019ലും ഫിഫ ബെസ്റ്റ് പുരസ്കാരം മെസ്സിക്കായിരുന്നു.
അതേസമയം ഖത്തറിൽ നടന്ന ലോകകപ്പില്‍ കിരീടത്തിനൊപ്പം ഗോള്‍ഡന്‍ ബോളും മെസി സ്വന്തമാക്കിയിരുന്നു. എംബാപ്പെയായിരുന്നു ടോപ് സ്കോറര്‍. എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മാത്രം മെസ്സിക്ക് മുകളില്‍ എത്താന്‍ ആയില്ല. കരീം ബെന്‍സേമയ്ക്ക് അവസാന സീസണിൽ വളരെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചിരുന്നു. കൂടാതെ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും താരം നേടിയിരുന്നു.
പുരസ്കാര വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമായ കാര്യമാണെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് നേടുകയെന്നത് സ്വപ്ന സാക്ഷാത്കാരമാണ്. കൂടാതെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും മെസ്സി കൂട്ടിച്ചേർത്തു. മെസ്സിയെ കൂടാതെ അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് ദ ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡിലെ മികച്ച പുരുഷ ഗോൾ കീപ്പറിനുള്ള അവാർഡ് സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർമാരുടെ സാധ്യതാ പട്ടികയിൽ മൊറോക്കോയുടെ യാസീൻ ബനോയും അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും ബെൽജിയത്തിന്റെ തിബോ കോർട്ടുവയുമാണ് ഉണ്ടായിരുന്നത്.
അതേസമയം ഫിഫയുടെ ഏറ്റവും മികച്ച പുരുഷ പരിശീലകനുള്ള ജേതാവ് അർജന്റീനയുടെ ലോകകപ്പ് നേടിയ പരിശീലകൻ ലയണൽ സ്കലോനി സ്വന്തമാക്കി. മികച്ച വനിതാ പരിശീലകയ്ക്കുള്ള അവാർഡ് നേടിയത് സറീന വീഗ്മാനാണ്. കൂടാതെ മികച്ച വനിതാ താരത്തിനുള്ള അവാർഡ് അലക്സിയ പുറ്റെല്ലസും നേടി. വനിതകളിൽ ആഴ്സനലിന്റെയും ഇംഗ്ലണ്ടിന്റെയും മുന്നേറ്റ നിരക്കാരി ബെത്ത് മീഡ്, അമേരിക്കയുടെ അലക്സ് മോർഗൻ, സ്പെയിനിന്റെയും ബാഴ്സലോണയുടെയും മിഡ്ഫീൽഡർ അലക്സിയ പുറ്റെല്ലസ് എന്നിവരുമായിരുന്നു അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.