ദുബായിൽ മൂന്നു ദിവസം നീണ്ടു നിന്ന ആഗോള സർക്കാർ ഉച്ചകോടി സമാപിച്ചു. ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിലെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ദുബായിലെത്തിയിരുന്നു. ഇലോൺ മസ്കടക്കമുളളവരുടെ പ്രത്യേക സംവാദവും ഉച്ചകോടിയിൽ പ്രധാന ചർച്ചകൾക്ക് വഴി വച്ചിരുന്നു. ലോകത്തിൻ്റെ നല്ലഭാവിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്താണ് ഉച്ചകോടി സമാപിച്ചത്.
പുതിയ കാലത്ത് സർക്കാറുകൾ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ച ചെയ്തു. കൂടാതെ യുഎഇയിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള അധ്യാപകരെ വികസിപ്പിക്കാനും നടപ്പാക്കാനും പ്രവർത്തനം തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി അഹ്മദ് ബിൽഹൂൽ അൽ ഫലാസി വ്യക്തമാക്കി. അതിവേഗം സഞ്ചരിക്കുന്ന ലോകത്ത് വിദ്യാർഥികൾക്ക് വിജയിക്കാൻ ആവശ്യമായ കാര്യങ്ങൾ ഉറപ്പുവരുത്താൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ്, ഈജിപ്ത്, അസർബൈജാൻ, പരാഗ്വേ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, കുവൈറ്റ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ എന്നിവർ ആഗോള സർക്കാർ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. കൂടാതെ യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ഇലോൺ മസ്കും തമ്മിലുള്ള സംവാദവും നടന്നിരുന്നു. അതേസമയം ട്വിറററിന് പുതിയ സിഇഒ ഈ വർഷം അവസാനത്തോടെയുണ്ടാവുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മസ്ക് സ്വന്തം വളർത്തുനായയെ ട്വിറ്ററിൻ്റെ സി ഇ ഒ ആയി നിയമിക്കുകയും ചെയ്തിരുന്നു.