കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ വിദ്യാർഥികൾ പുറത്തേക്കുപോകുന്ന രീതി തുടരുകയാണ്. പഠനത്തോടൊപ്പം അവിടെ ജോലിയും നേടാൻ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമം. മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഇൻ്റേൺഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണൽ കോഴ്സുകാർക്കും നൽകും. കേരളം വ്യവസായ സൗഹൃദമല്ലെന്ന തരത്തിലും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്ത നാട്, യുവാക്കൾ ഇവിടം വിടണം എന്ന പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ലെന്നും യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് കർമ്മചാരി പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് സർക്കാർ. പഠനത്തോടൊപ്പം ജോലി എന്നതാണ് കർമ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. ഇതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കും.
വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്.ബിന്ദു അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം പാർട്ട് ടൈം ജോലി ചെയ്യാവുന്ന തരത്തിൽ കരിക്കുലം പരിഷ്കരിക്കും. കോളേജുകളിൽ പരീക്ഷാ ഫലം വൈകുന്നത് തടയാനുള്ള സോഫ്റ്റ്വെയർ കൊണ്ട് വരും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.