തെക്കുകിഴക്കൻ തുർക്കിയിൽ ഇന്ന് പുലർച്ചെ വൻ ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മേഖലയിലെ പല പ്രവിശ്യകളിലും ഭൂകമ്പം അനുഭവപ്പെടുകയും നിരവധി കെട്ടിടങ്ങൾ ഇടിയുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പ്രധാന നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ്പിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നൂർദാഗി പട്ടണത്തിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ഗാസിയാൻടെപ്പ്.
യു എസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് 18 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഏകദേശം 10 മിനിറ്റിനുശേഷം ശക്തമായ 6.7 ഭൂചലനവും രേഖപ്പെടുത്തി. അതേസമയം 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കഹ്റമൻമാരാസ് പ്രവിശ്യയിലെ പസാർസിക് പട്ടണത്തിൽ ഉണ്ടായതെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെൻ്റ് ഏജൻസിയായ എഎഫ്എഡി അറിയിച്ചു. തുർക്കിയുടെ അയൽ പ്രവിശ്യകളായ മലത്യ, ദിയാർബാകിർ, മലത്യ എന്നിവിടങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ ഭൂകമ്പത്തിൻ്റെ പ്രകമ്പനം മൂലം ഇടയ്ക്കിടെ കുലുങ്ങുന്നുണ്ട്. ആളപായമുണ്ടായതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അതേസമയം ലെബനനിലും സിറിയയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഗ്രീസ്, ജോർദാൻ, ഇറാഖ്, യുകെ എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെയും ഭൂചലനം ബാധിച്ചുണ്ട്. വടക്കൻ നഗരമായ അലപ്പോയിലും മധ്യ നഗരമായ ഹാമയിലും ചില കെട്ടിടങ്ങൾ തകർന്നതായി സിറിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് തുർക്കി അതിർത്തിയിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി സിറിയൻ സിവിൽ ഡിഫൻസ് അറിയിച്ചു. ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ബെയ്റൂട്ടിലും ഡമാസ്കസിലും കെട്ടിടങ്ങൾ കുലുങ്ങി നിരവധി പേർ ഭയത്തോടെ തെരുവിലിറങ്ങിയോടിയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.