ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ഏഴ് വിമാനക്കമ്പനികൾ അടച്ചുപൂട്ടിയതായി കേന്ദ്ര സർക്കാർ. കേന്ദ്രവ്യോമയാന സഹമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്. 11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരും അടക്കം ആകെ 16 വിമാനക്കമ്പനികൾ ആണ് നിലവിൽ സർവ്വീസ് നടത്തുന്നതെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വി കെ സിംഗ് വ്യക്തമാക്കി.
2023 ജൂലൈ 21 വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് വിമാനക്കമ്പനികൾ രാജ്യത്ത് അടച്ചുപൂട്ടിയിട്ടുണ്ട്. 2019-ൽ ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡും ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡും അടച്ചുപൂട്ടി. സെക്സസ് എയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെക്കാൻ ചാർട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എയർ ഒഡീഷ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് വിമാനക്കമ്പനികൾ 2020-ൽ അടച്ചുപൂട്ടി. ഹെറിറ്റേജ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ടർബോ മേഘ എയർവേസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് എയർലൈൻ കമ്പനികൾ 2022-ൽ അടച്ചുപൂട്ടി.
സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ കുപ്രസിദ്ധി നേരിടുന്ന PW1100G-JM എഞ്ചിനുകൾ ഘടിപ്പിച്ച A320 നിയോ വിമാനങ്ങൾ ഉപയോഗിക്കുന്നത് ഇൻഡിഗോയും ഗോ ഫസ്റ്റ് എയർലൈനുമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചത് പ്രകാരം എൻഞ്ചിനുകൾ നന്നാക്കാനും ഓവർഹോൾ ചെയ്യാനും ആവശ്യമായ ഹാർഡ്വെയറിന്റെ അഭാവമാണ് വിമാനങ്ങൾ നിലത്തിറക്കാനുള്ള കാരണം. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എല്ലാ ഉപഭോക്താക്കളെയും ബാധിക്കുന്ന ആഗോള പ്രശ്നമാണിതെന്ന് വി കെ സിംഗ് ചൂണ്ടിക്കാട്ടുന്നു.