തുഴയെറിഞ്ഞ് കിരീടം ചൂടാൻ ജലരാജാക്കന്മാർ ഒരുങ്ങിക്കഴിഞ്ഞു. 68ാമത് നെഹ്റു ട്രോഫി വള്ളംകളി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമാകും.
കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി നടന്നിരുന്നില്ല. ഇടവേളക്ക് ശേഷം ചുണ്ടൻ വള്ളങ്ങൾ നീരണിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം അഞ്ച് ഹീറ്റ്സുകളിലായി ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തിനിറങ്ങും. ഇതിൽ നിന്ന് ബെസ്റ്റ് ടൈമില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങള്‍ നെഹ്റു ട്രോഫിക്കായുള്ള ഫൈനല്‍ പോരാട്ടത്തിനിറങ്ങും.
20 ചുണ്ടന് വള്ളങ്ങളടക്കം 77 കളിവള്ളങ്ങള്‍ ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കും. 9 വിഭാഗങ്ങളിലായാണ് വള്ളംകളി. നാളെ രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ആരംഭിക്കും.