അമ്മയുടെ ഫോണിൽ കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ആമസോൺ വഴി ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ. യുഎസിലെ മസാച്യുസെറ്റിലെ ലില വരിസസ്കോ എന്ന കുട്ടിയാണ് അമ്മയ്ക്ക് പണി കൊടുത്തത്. പുറത്തുപോയി വരുന്ന സമയത്ത് കാറിൽ വച്ച് അമ്മ കുട്ടിക്ക് ഫോൺ നൽകിയിരുന്നു. ഈ സമയത്താണ് കുട്ടി ഫോണിലുണ്ടായിരുന്ന ആമസോൺ അക്കൗണ്ടിൽ നിന്ന് കളിപ്പാട്ടങ്ങളും ഷൂവുകളുമടക്കം ലക്ഷങ്ങളുടെ ഓർഡർ നൽകിയത്. 10 കളിപ്പാട്ടങ്ങളും 10 ജോഡി കൗഗേൾ ബൂട്ടുകളുമാണ് കുട്ടി ഓർഡർ ചെയ്തത്.
ജീപ്പുകളും ബൈക്കുകളും ഉൾപ്പെടെയുള്ള കളിപ്പാട്ടങ്ങളുടെവില 2.61 ലക്ഷം രൂപയാണ്. കൂടാതെ ബൂട്ട് ഒന്നിന് 49,000 രൂപയാണ് വിലയെന്നും കുട്ടിയുടെ മാതാവായ ജെസിക്ക നൺസ് പറഞ്ഞു. ആമസോൺ ഓർഡർ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് 10 കളിപ്പാട്ടങ്ങളും ഏഴ് സൈസിലുള്ള സ്ത്രീകളുടെ 10 ബൂട്ടുകളും ഓർഡർ ചെയ്തതായി കണ്ടെത്തിയത്. അതിൽ ബൂട്ടുകളുടെ ഓർഡർ പെട്ടന്ന് തന്നെ റദ്ദാക്കാൻ സാധിച്ചു. പകുതി കളിപ്പാട്ടങ്ങളുടെ ഓർഡറും റദ്ദാക്കി. എന്നാൽ അഞ്ചെണ്ണം റദ്ദാക്കാൻ സാധിച്ചില്ല. ഓർഡർ ചെയ്ത വിവരം അറിയാൻ വൈകിപ്പോയതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നും മാതാവ് കൂട്ടിച്ചേർത്തു.
ഓർഡർ ചെയ്തിരിക്കുന്ന കളിപ്പാട്ടങ്ങൾ തിരിച്ചയക്കാൻ സാധിക്കാത്തവയാണ്. എന്നാൽ പുലർച്ചെ രണ്ടു മണിക്ക് ആമസോണിന്റെ ഓഫീസിലെത്തി എന്തെങ്കിലും ചെയ്യണമെന്ന് കരഞ്ഞുകൊണ്ട് അഭ്യർഥിച്ചുവെന്ന് ജെസിക്ക പറഞ്ഞു. എങ്കിലും ഈ സംഭവത്തിൽ കുട്ടിയെ വഴക്കു പറഞ്ഞിട്ടില്ലെന്നും അവൾ നന്നായി പെരുമാറുമ്പോൾ അവൾക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ നൽകാമെന്നും അവളോട് പറഞ്ഞുവെന്ന് ജസീക്ക കൂട്ടിച്ചേർത്തു.