ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും 28 മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ മോർച്ചറിയിൽ തുടരുന്നു. ഇതുവരെ മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല, കാണാതായവരെ തേടിയെത്തിയ പലരും മൃതദേഹം വന്നു നോക്കിയെങ്കിലും ആർക്കും തിരിച്ചറിയാൻ സാധിച്ചില്ല.
ഭുവനേശ്വർ എയിംസിൽ പ്രത്യേകം തയ്യാറാക്കിയ മോർച്ചറിയിലാണ് ഈ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ കാലം സൂക്ഷിക്കേണ്ടി വരേണ്ട സാഹചര്യത്തിലാണ് പ്രത്യേക മോർച്ചറി സജ്ജമാക്കിയത്. ട്രെയിൻ ദുരന്തം ഉണ്ടായതിന് പിന്നാലെ അപകടസ്ഥലത്ത് സൂക്ഷിച്ച മൃതദേഹങ്ങൾ പിന്നീട് ബാലസോർ ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
അവിടെ നിന്നാണ് രണ്ട് ഘട്ടമായി എല്ലാ മൃതദേഹങ്ങളും ഭുവനേശ്വർ എയിംസിലേക്ക് കൊണ്ടു വന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലപ്പോഴായി ആളുകളെത്തി തങ്ങളുടെ ഉറ്റവരുടെ മൃതദേഹം ഇവിടെ നിന്നും തിരിച്ചറിഞ്ഞു കൊണ്ടു പോയെങ്കിലും 28 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും അനാഥമായി തുടരുകയാണ്.
മൃതദേഹം കണ്ട് ആർക്കെങ്കിലും അവർ അന്വേഷിക്കുന്ന ആളാണെന്ന് തോന്നിയാൽ ആ വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ ഡിഎൻഎയും മൃതദേഹത്തിൻ്റെ ഡിഎൻഎയും ക്രോസ്സ് മാച്ച് ചെയ്തു നോക്കിയാണ് മൃതദേഹങ്ങൾ തിരിച്ചറിയുന്നത്. അവശേഷിക്കുന്ന മൃതദേഹങ്ങളിൽ നിന്നും നൂറോളം ഡിഎൻഎകൾ പലയിടത്തേക്കായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസമായും ആരും തന്നെ മൃതദേഹങ്ങൾ പരിശോധിക്കാനെത്തിയിട്ടില്ല. ഇനിയാരെങ്കിലും വരുമെന്ന പ്രതീക്ഷയുമില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് മൃതദേഹങ്ങൾ സിബിഐക്ക് കൈമാറാനാണ് നിലവിലെ തീരുമാനം. എയിംസ് സൂപ്രണ്ട് പ്രദീപ് പത്രോദ പറയുന്നു.