2024 ബജറ്റ് അവതരണത്തില്‍ കേന്ദ്ര അവഗണനകള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കണക്കുകള്‍ കൃത്യമായി നിരത്തിയാണ് കേന്ദ്രത്തിന്റെ അവഗണനകള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചത്.
ധനമന്ത്രി പറഞ്ഞത് :
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു, കേന്ദ്രം വെട്ടിക്കുറച്ചത് 57,400 കോടി രൂപയാണ്. 100ല്‍ നിന്ന് 21 എന്ന തരത്തില്‍ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. 2021-23ലെ കണക്ക് അനുസരിച്ച് 65 രൂപ സംസ്ഥാനം പിരിച്ചെടുക്കുമ്പോള്‍ 35 രൂപ കേന്ദ്രം തരും എന്നതാണ് ശരാശരി. പക്ഷേ കേരളം 79 രൂപ തനത് നികുതി വരുമാനം പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം തരുന്നത് 21 രൂപയാണ്.
അതായത് 100ല്‍ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. ഉത്തര്‍പ്രദേശിന് 100ല്‍ 46 രൂപ കേന്ദ്രം നല്കുന്നു. ബിഹാറിന് 100ല്‍ 70 രൂപ നല്കുന്നു. കേരളീയരോടുള്ള കേന്ദ്ര അവഗണനയ്ക്ക് ആര്.ബി.ഐ കണക്കുകളെക്കാള്‍ മെച്ചപ്പെട്ട തെളിവ് വേണോ. കേന്ദ്രം പിരിച്ചെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വീതംവെച്ച് നല്കുന്ന നികുതിയുടെ ഡിവിസിബിള്‍ പൂളിലെ കേരളത്തിന്റെ ഓഹരി പത്താം ധനകാര്യ കമ്മീഷന് കാലത്ത് 3.87 ശതമാനം ആയിരുന്നു. ഇത് 14ാം ധനകാര്യ കമ്മീഷനില്‍ 2.5 ശതമാനമായും 15ാം കമ്മീഷന്റെ ശിപാര്‍ശയില്‍ 1.925 ശതമാനമായും കുറഞ്ഞു. ഇതിന്റെ ഫലമായി പതിനായിരക്കണക്കിന് കോടി രൂപ കേരളത്തിന് നഷ്ടമായി.
കേരളം വികസന നേട്ടങ്ങളുടെ പേരിലാണ് ശിക്ഷിക്കപ്പെടുന്നത്. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനത്തിന്റെ പേരിലും ജനസംഖ്യ വളര്ത്ത നിയന്ത്രിച്ചിന്റെ പേരിലും കേരള ജനത ശിക്ഷിക്കപ്പെടുകയാണ്. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ഉണ്ടായ ഗൗരവമായ രണ്ടാം തലമുറ വികസന പ്രശ്നങ്ങളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ജീവിതശൈലി രോഗങ്ങള്‍ കൂടുന്നതും പ്രായമായവരുടെ അനുപാതം കൂടുന്നതുമൊന്നും കണക്കിലെടുക്കുന്നില്ല.