ദുബൈ: ഈദ് അൽ ഫിത്തർ ദിനത്തിലെ 24 മണിക്കൂറിനുള്ളിൽ ദുബായ് വിമാനത്താവളത്തിലെത്തിയത് 200,000 യാത്രക്കാർ. ഇതിൽ 1.10 ലക്ഷം പേരും ദുബൈയിൽ വിമാനമിറങ്ങിയവരും ബാക്കി ദുബൈയിൽ നിന്നും പല നഗരങ്ങളിലേക്ക് പോയവരുമാണ്. 2023-ൽ ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
ചെറിയ പെരുന്നാൾ കണക്കിലെടുത്ത് ദുബൈയിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഏപ്രിൽ 19 നും മെയ് 31 നും ഇടയിൽ ജിസിസിയിലെയും മിഡിൽ ഈസ്റ്റിലെയും ആറ് നഗരങ്ങളിലേക്ക് 38 സർവ്വീസുകളാണ് നടത്തിയത്. ഈ വർഷം, റിയാദ്, ദമ്മാം, ജിദ്ദ, മദീന, കുവൈറ്റ്, ബെയ്റൂട്ട് എന്നിവിടങ്ങളിലേക്ക് അധിക വിമാനങ്ങൾ സർവ്വീസ് നടത്തുന്നതോടെ മേഖലയിലുടനീളം ഈദ് അൽ ഫിത്തർ സമയത്ത് 110,000-ത്തിലധികം യാത്രക്കാർ എമിറേറ്റ്സ് വിമാനങ്ങളിൽ കയറുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം ആദ്യം എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എസിഐ) ദുബായ് വിമാനത്താവളത്തെ തുടർച്ചയായി ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തിരുന്നു. 2022 6.6 കോടി ആളുകളാണ് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഈ വർഷം 7.8 കോടി പേരെയാണ് യാത്രക്കാരായി പ്രതീക്ഷിക്കുന്നത്.