തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിട്ട് അഞ്ച് മാസം പിന്നിടുന്നു. 150 ദിവസം മുൻപാണ് അവസാനമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. സാധാരണ വിദേശയാത്ര കഴിഞ്ഞെത്തിയാൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയും സന്ദർശനത്തിൻ്രെ നേട്ടങ്ങൾ വിശദീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണ പക്ഷേ പതിവ് തെറ്റി. ഫെബ്രുവരി ഒൻപതിന് നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണ് മുഖ്യമന്ത്രി ഏറ്റവും ഒടുവിൽ മാധ്യമങ്ങളെ കണ്ടത്.
പിന്നീടുള്ള അഞ്ച് മാസത്തിൽ സർക്കാരിനേയും പാർട്ടിയേയും പ്രതിരോധത്തിലാക്കിയ ഒട്ടനവധി വിവാദങ്ങൾ ഉണ്ടായെങ്കിലും ഒരു തവണ പോലും മുഖ്യമന്ത്രിയുടെ പ്രതികരണം മാധ്യമങ്ങൾക്ക് ലഭിച്ചില്ല. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ട കേസുകൾ, എ.ഐ ക്യാമറാ വിവാദം, മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾ തുടങ്ങി വിവാദ വിഷയങ്ങളിലൊന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഏക സിവിൽ കോഡ് വിവാദത്തിൽ പോലും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.