തിരുവനന്തപുരം: കേരളത്തിൽ ഇന്നലെയും നൂറിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 128 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകളിൽ പറയുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. കൊവിഡ് കേസുകളുടെ വർധനയിൽ കേരളത്തിന് പിന്നിൽ കർണാടകയും മഹാരാഷ്ട്രയുമാണ്.
അതേസമയം കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ബൂസ്റ്റർ ഡോസിൻ്റെ ആവശ്യമില്ലെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ദ്ധർ. രണ്ട് ഡോസ് വാക്സീനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സീൻ എടുക്കേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. അറുപത് വയസ്സിലേറെ പ്രായമുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റർ ഡോസ് എടുക്കണ്ടേതെന്നും ആരോഗ്യവിദഗ്ദ്ദർ വ്യക്തമാക്കി.
അതിനിടെ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ രോഗലക്ഷണങ്ങള്‍ കണ്ടാൽ ഉടൻ പരിശോധന നടത്താൻ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ തലപ്പാടി, സാറഡുക്ക, സ്വർഗ, സുള്ള്യപ്പദവ്, ജാൽസൂർ എന്നീ അതിർത്തി റോഡുകളിൽ കർണാടക കൊവിഡ് പ്രതിരോധ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോധവത്ക്കരണം മാത്രമാണ് ഈ കേന്ദ്രങ്ങളിൽ. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. ഇതിനിടയിൽ കർണാടകയിൽ കൊവിഡ് വകഭേദമായ ജെഎൻ-1 റിപ്പോര്‍ട്ട് ചെയ്തു. ഉഡുപ്പി സ്വദേശിയായ 82 വയസുകാരനാണ് ചികിത്സയിൽ ഉള്ളത് വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ ജെഎൻ വൺ വകഭേദം കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.