ഇന്നലെ വൈകുന്നേരം പ്രതിയായ അസ്ഫാക്ക് കുട്ടിയെ കുട്ടിയുമായി മാര്‍ക്കറ്റിന് സമീപം എത്തിയത് കണ്ടിരുന്നതായി ആലുവ സിഐടിയു നേതാവ് താജുദ്ദീന്. സംശയം തോന്നിയപ്പോള്‍ കുട്ടി ഏതാണെന്ന് ചോദിച്ചുവെന്നും എന്നാല്‍ തന്റെ കുട്ടിയാണെന്നാണ് അസ്ഫാക്ക് പറഞ്ഞതെന്നും താജുദ്ദീന് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ വാര്‍ത്ത കണ്ടപ്പോഴാണ് ഇന്നലെ കണ്ടത് ഇവരെ തന്നെയെന്ന് മനസിലായത്. അപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും താജുദ്ദീന് പറഞ്ഞു.
ആലുവ മാര്‍ക്കറ്റിന് പിന്‍വശത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു അഞ്ചുവയസുകാരിയായ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. ബീഹാര്‍ സ്വദേശികളായ മഞ്ജയ്-നീത ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ചാന്ദ്നി. തായിക്കാട്ടുകര യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്നി. നാല് വര്‍ഷമായി ദമ്പതികള്‍ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗരാഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇന്നലെ മുതല്‍ ആണ് അസ്ഫാക്ക് ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കാന്‍ എത്തിയത്.
താജുദ്ദീന്റെ വാക്കുകള്‍
ഇന്നലെ 3.15 ആയപ്പോള്‍ ഇയാള്‍ കുട്ടിയെയും കൊണ്ട് വരുന്നത് കണ്ടു. കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ഏതാണ് ഈ കുട്ടിയെന്ന്. തന്റെ കുട്ടിയാണെന്നാണ് ഹിന്ദി കലര്‍ന്ന ഭാഷയില്‍ പറഞ്ഞു. രണ്ട് സെക്കന്റ് കഴിഞ്ഞപ്പോള്‍ രണ്ട് മൂന്ന് പേര് കൂടി ഇങ്ങോട്ട് വരുന്നത് കണ്ടു. ചോദിച്ചപ്പോള്‍ മദ്യപിക്കാന്‍ പോവുകയാണെന്നാണ് പറഞ്ഞത്. ഇത് സ്ഥിരം മദ്യപാന കേന്ദ്രമാണ്. അത് കഴിഞ്ഞ് ഇന്ന് രാവിലെ വാര്‍ത്ത ഫേസ്ബുക്കില്‍ വന്നത് കണ്ടപ്പോള്‍ ഞാന്‍ ഇന്നലെ കണ്ട കുട്ടിയും ആളുമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
രാവിലെ എട്ടരയോടെയാണ് പൊലീസിനെ അറിയിച്ചത്. അങ്ങനെ പൊലീസ് എത്തി സിസിടിവി ക്യാമറ ചെക്ക് ചെയ്തപ്പോള്‍ ഇയാളും കുട്ടിയും കൂടി വന്നത് ക്യാമറയില്‍ കണ്ടു. ക്യാമറയിലെ ദൃശ്യത്തില്‍ തിരിച്ച് വരുന്നത് കാണാതായതോടെയാണ് പൊലീസ് ആ ഭാഗത്ത് തെരച്ചില്‍ നടത്തിയത്. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടി എന്തോ കഴിച്ചു കൊണ്ടാണ് പോയതാണ്. കൂടെ ഉള്ളവരെ കണ്ടാല്‍ തിരിച്ചറിയില്ല. പക്ഷെ അവനെ കണ്ടാല്‍ തിരിച്ചറിയാം. എനിക്ക് സംശയം തോന്നിയിട്ടാണ് പൊലീസില്‍ പരാതിപ്പെട്ടത്.