കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സംഭവത്തിൽ സുപ്രീം കോടതി ഭിന്ന വിധി പ്രഖ്യാപിച്ചു. ഹിജാബിന് വിലക്കേർപ്പെടുത്തിയ കർണാടക ഹൈക്കോടതി വിധിയെ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ശരിവച്ചുകൊണ്ടാണ് വിധി പറഞ്ഞത്. എന്നാൽ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളി ജസ്റ്റിസ് സുധാൻഷു ധുലിയ വിധി പറഞ്ഞു. ഇതോടെ കേസ് ഇനി ചീഫ് ജസ്റ്റിസിനു മുന്നിലേക്കായിരിക്കും എത്തുക. വിശാല ബെഞ്ചിനു കേസ് വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിനു വിടണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
25 ഹർജികളാണ് കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി പരിഗണിച്ചത്. അഭിഭാഷകരായ ദുഷ്യൻ ദവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൻ, ഹാരിസ് ബീരാൻ, സുൽഫിക്കർ അലി തുടങ്ങിയവർ ഹർജിക്കാർക്കുവേണ്ടി ഹാജരായി. അതേസമയം കർണാടക സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ്, അഡ്വക്കേറ്റ് ജനറൽ പി.കെ. നവദഗി എന്നിവരും ഹാജരായി. വാദം കേൾക്കുന്നത് 10 ദിവസത്തേക്കാണ് നീണ്ടുനിന്നത്.
ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ് ഹിജാബ് ധാരണമെന്നാണ് ഹർജിക്കാർ വാദിച്ചത്. എന്നാൽ 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലർ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമ പ്രചാരണം മാത്രമാണ് ഹിജാബ് വിവാദത്തിന്റെ തുടക്കമെന്നും കർണാടക സർക്കാർ വാദിച്ചു. ഹിജാബ് ധരിക്കൽ ഇസ്ലാം മതത്തിൽ അനിവാര്യമല്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. 25ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും കർണാടക കോടതി വാദിച്ചത്. ഹിജാബ് നിരോധനം മൗലികാവകാശ ലംഘനമായി കണക്കാക്കാൻ കഴിയില്ലെന്നും വിധിയിൽ പറയുന്നു.