ജിദ്ദ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെയും വഹിച്ചിട്ടുകൊണ്ടുള്ള ആദ്യ സംഘം സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് എത്തി. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന രക്ഷാദൗത്യമായ ‘ഓപ്പറേഷൻ കാവേരി’ യുടെ ഭാഗമായി എത്തിയ ആദ്യസംഘമാണ് ഇത്. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് സുമേധ പടക്കപ്പലാണ് ദൗത്യത്തിനായി സുഡാനിലേക്ക് പോയതും ഇന്ത്യക്കാരുമായി തിരിച്ചെത്തിയതും. ചൊവ്വാഴ്ച രാത്രി 10 .30 ഓടെയാണ് 278 യാത്രക്കാരുമായി കപ്പലെത്തിയത്. ഇതിൽ 16 മലയാളികളുമുണ്ടായിരുന്നു.
തിരിച്ചെത്തിയവരെ സ്വീകരിക്കാനായി ഓപ്പറേഷൻ കാവേരിയുടെ ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലെത്തിയിരുന്നു. സംഘത്തെ സ്വീകരിക്കാൻ മന്ത്രിയോടൊപ്പം സൗദി വിദേശകാര്യമന്ത്രാലയം ജിദ്ദ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാസിൻ ഹമദ് അൽഹിംലിയും എത്തിയിരുന്നു.
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഷാഹിദ് ആലം എന്നിവരും ഇന്ത്യൻ മിഷനിലെയും വിവിധ സൗദി വകുപ്പുകളിലെയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായി. കപ്പലിറങ്ങിയവരെ പൂച്ചെണ്ടുകളും മധുരവും നൽകിയാണ് അധികൃതർ വരവേറ്റത്.
ചൊവ്വാഴ്ച രാവിലെ സുഡാൻ തുറമുഖത്തു നിന്നും പുറപ്പെട്ട കപ്പൽ 14 മണിക്കൂർ യാത്ര ചെയ്താണ് ജിദ്ദയിലെത്തിയത്. സാധാരണ കപ്പലുകളെത്തുന്നതിനേക്കാൾ വേഗതയിലാണ് ‘സുമേധ’ ജിദ്ദയിലെത്തിയത്. കപ്പലിനുള്ളിൽ യാത്രക്കാർക്കാവശ്യമായ വെള്ളവും ഭക്ഷണവുമെല്ലാം കരുതിയിരുന്നു.
ഭീതിജനകമായ അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാനായതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് തിരിച്ചെത്തിയവർ പറഞ്ഞു. . ഇന്ത്യൻ എംബസിക്ക് കീഴിലെ സ്കൂളിലാണ് ഇവർക്ക് താമസമൊരുക്കിയിരിക്കുന്നത്. ജിദ്ദയിൽ നിന്നും നാവികസേനാ വിമാനത്തിൽ ഇവരെ ഇന്ത്യയിലെത്തിക്കും. ഇതിനായി വിമാനങ്ങളും സജ്ജമാണ്.
3000 -ത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ് കണക്ക്. ഇവരെ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഇതിനായി ഐ.എൻ.എസ് തേജ് എന്ന മറ്റൊരു കപ്പൽ കൂടെ ഇന്ത്യക്കാരുമായി ജിദ്ദയിലെത്തും. നേരത്തെ സുഡാനിലെത്തിയ നാവികസേനാ വിമാനവും സുഡാനിലുണ്ട്. വ്യോമാക്രമണം രൂക്ഷമായതിനെ തുടർന്ന് വിമാനം ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നാണ് രക്ഷാദൗത്യത്തിന് നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രതീക്ഷ