വിജയങ്ങൾ ആഘോഷമാക്കുന്നവർ നിരവധിയാണ്. ചെറിയ സന്തോഷം പോലും വലിയ രീതിയിൽ ആഘോഷിക്കുന്നവരാണ് പലരും. എന്നാൽ പരാജയത്തെ ആഘോഷമാക്കുന്ന കബീർ പരാജയപ്പെട്ടവർക്ക് നൽകുന്നത് വലിയ പാഠമാണ്. വിജയം ആഘോഷിച്ച സമൂഹമാധ്യമങ്ങളിലൂടെ തന്നെ സ്വന്തം പരാജയവും കബീർ ലോകത്തെ അറിയിച്ചു.
ആറ് വർഷം മുൻപ് ഐ ടി എഞ്ചിനീയർ കുപ്പായം അഴിച്ചു വച്ച് ദുബായിലേക്ക് വിമാനം കയറുമ്പോൾ കബീറിന്റെ ഉള്ളിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. വിഷരഹിതമായ ആഹാരം ജനങ്ങളിലേക്കെത്തിക്കുക എന്ന ആശയം ഉൾകൊള്ളുന്ന ‘ഫാംചിമ്പ്’ എന്ന സംരംഭം. കർഷകനിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കുന്ന വ്യത്യസ്തമായ ആശയം വലിയ വിജയമാവുകയും ചെയ്തു.
ദുബായ് സർക്കാരിന്റെ മികച്ച സംരംഭകനുള്ള അവാർഡും കബീറിനെ തേടിയെത്തി. എന്നാൽ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. നിപ്പയും പ്രളയവും കോവിഡും നൽകിയ അപ്രതീക്ഷിത തിരിച്ചടി ഫാംചിമ്പിന്റെ വിജയത്തിന് താഴിട്ടു. കബീറിനെ മാത്രമല്ല ഉപഭോക്താക്കൾക്കും അത് വലിയ വിഷമമുണ്ടാക്കി.
എന്നാൽ, പരാജയപ്പെട്ടവർ ചെയ്യുന്നത് പോലെ സമൂഹത്തിൽ നിന്നും ജീവിതത്തിൽ നിന്നും ഓടി ഒളിക്കാൻ കബീർ തയ്യാറായിരുന്നില്ല. തന്റെ സംരംഭം പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരെയും അറിയിക്കുകയാണ് ആദ്യം ചെയ്തത്. ശേഷം ‘ചുമ്മാ വാക്’ എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ദുബായിലെ പരാജയപ്പെട്ട സംരംഭകരെ അണി നിരത്തി. പ്രശ്നങ്ങൾ പങ്കുവയ്ക്കുന്ന അവരോട് കബീറിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. പരാജയപ്പെട്ടുവെന്ന് ലോകത്തോട് തുറന്നു പറയുക.
പരാജയം പക്ഷെ, കബീറിനെ കൂടുതൽ മുന്നോട്ട് പോവാൻ ആണ് പ്രേരിപ്പിച്ചത്. കേരളത്തിലെ കർഷകർ മുൻനിരയിലേക്കെത്തണമെന്ന ആഗ്രഹവുമായി കബീർ കേരള കാർഷിക സർവകലാശാലയിൽ തന്റെ ആശയം വ്യക്തമാക്കി. എന്നാൽ, അവിടെ നിന്നും പിന്തുണ ലഭിച്ചില്ല. ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിഷമമായിരുന്നു അതെന്നാണ് കബീർ പറയുന്നത്. ഇപ്പോൾ ക്ലൌഡ് ഫണ്ടിങിലൂടെ സ്വപ്ന സംരംഭം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കബീർ.
പരാജയം ജീവിതത്തിന്റെ അവസാനമാണെന്ന് കരുതുന്നവർക്ക് മുന്നിൽ അതിജീവിച്ചു കാണിച്ച നിരവധി പേരുടെ മറ്റൊരു പ്രതീകം കൂടിയാണ് കബീർ. പരാജയം ഒരിക്കലും പരിശ്രമങ്ങൾക്ക് വിലങ്ങു തടിയാവാറില്ലെന്നാണ് കബീറിന്റെ പക്ഷം. തോൽവി വരാനിരിക്കുന്ന വലിയ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് തെളിയിക്കാനുള്ള പരിശ്രമം കബീർ തുടർന്ന് കൊണ്ടേയിരിക്കും.