പാകിസ്ഥാനിലെ പള്ളിയിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ. തെഹരീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) നേതാവായിരുന്ന ഉമർഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ഉമർഖാലിദ് ഖുറസാനി ഓഗസ്റ്റിൽ അഫ്ഗാനിൽവെച്ച് കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ മരണത്തിനുള്ള പ്രതികാരമാണ് സ്ഫോടനം നടത്തിയതെന്നും സംഘടന അറിയിച്ചു. പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന നിരോധിത സംഘടനയായ ടിടിപി നേരത്തെയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
പള്ളിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. 150ലേറെ പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറും പെഷവാറിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സൈനിക മേധാവിയോടൊപ്പം പ്രധാനമന്ത്രി പെഷവാറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റൽ സന്ദർശിച്ചു.
പെഷാവറിലെ പൊലീസ് ലൈനിലെ പള്ളിയിൽ ഉച്ച തിരിഞ്ഞ് 1.40 ഓടെയായിരുന്നു സ്ഫോടനം. പ്രാർത്ഥനയ്ക്കായി നിരവധി ആളുകൾ ഒത്തു കൂടിയ സമയത്തായിരുന്നു ആക്രമണം.പള്ളിക്കുള്ളിൽ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.