മങ്കട ചേരിയം ഗവ : ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും ഇത് അഭിമാന നിമിഷം. ഐ എസ് ആർ ഒ വിക്ഷേപിക്കാനിരിക്കുന്ന ആസാദിസാറ്റ് ഉപഗ്രഹത്തിന്റെ താപനിലയും വേഗതയും അളക്കുന്ന ചിപ്പുകൾ നിർമിച്ചിരിക്കുന്നത് ഈ പത്താം ക്ലാസ്സുകാരാണ്.
എഴുപത്തിഅഞ്ചാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായാണ് 75 സർക്കാർ സ്കൂളുകളിലെ 750 ഓളം വരുന്ന പെൺകുട്ടികളാണ് ആസാദി സാറ്റ് എന്ന ഉപഗ്രഹത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്.02 നെയും ആസാദിയേയും ഐ എസ് എൽ വി ബ്രഹ്മണപ്പദത്തിലെത്തിക്കും.
ഓൺലൈൻ വഴിയാണ് ഇത്തരമൊരു സാറ്റലൈറ്റ് നിർമാണത്തെ പറ്റി വിദ്യാർത്ഥിനികൾ അറിയുന്നത്. രജിസ്റ്റർ ചെയ്യാൻ അധ്യാപകരുടെ കൂടി സഹായം ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. തുടർന്ന് മൂന്നുമാസം ഗൂഗിൾ മീറ്റുകളും വിഡിയോ ക്ലാസ്സുകളും വഴി പരിശീലനം നേടിയെടുത്ത അവർ മൂന്ന് ദിവസം കൊണ്ട് ചിപ്പുകൾ നിർമിച്ചു നൽകി. സ്കൂളിലെ ഫിസിക്സ് ടീച്ചറുടെ സഹായവും ഉണ്ടായിരുന്നു. സാങ്കേതിക തകരാറുകൾ മൂലമാണ് ഒരു മണിക്കൂർ കൊണ്ട് നിർമിക്കേണ്ടത് മൂന്ന് ദിവസമായി നീണ്ടത്. മഹത്തായ വലിയൊരു ചരിത്രത്തിന്റെ ഭാഗമാവുകയാണ് തങ്ങൾ എന്ന് വിശ്വസിക്കാൻ ഇപ്പോഴും ആവുന്നില്ലെന്ന് വിദ്യാർത്ഥിനികളും അധ്യാപകരും പറയുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണം. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വിക്ഷേപണം കാണാൻ ക്ഷണമുണ്ട്.