യുഎസിൽ പറന്നുകൊണ്ടിരിക്കുകയായിരുന്ന വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണു. എന്നാൽ വിമാനം മറ്റൊരു പൈലറ്റിന്റെ സഹായത്തോടെ സുരക്ഷിതമായി നിലത്തിറക്കി. സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം. യുഎസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. അദ്ദേഹത്തിന് വൈദ്യസഹായം നല്‍കുന്നതിനായി ഉടൻ തന്നെ വിമാനം ലാസ് വേഗസില്‍ തന്നെ അടിയന്തരമായി ഇറക്കി. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു വിമാനക്കമ്പനിയിലെ പൈലറ്റ് സഹായിക്കാന്‍ രംഗത്തെത്തി. എയര്‍ട്രാഫിക് കണ്‍ട്രോളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ശേഷം സഹപൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.
പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ഒന്നേകാല്‍ മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നിരുന്നു. പിന്നീടാണ് വിമാനം തിരിച്ചിറക്കിയത്. ശേഷം പകരം പൈലറ്റുമാരെത്തി വിമാനം കൊളംബസിലേക്കു പറന്നു. സംഭവത്തെപ്പറ്റി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം അപത്ഘട്ടത്തില് സഹായിച്ച പൈലറ്റിന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് നന്ദി അറിയിച്ചു.