മാലിന്യ നിർമാർജ്ജന രംഗത്ത് പുതിയ ആശയങ്ങളും കണ്ടെത്തലുകളുമായി ഒരു സ്റ്റാർട്ട് അപ്പ് കമ്പനി. മലപ്പുറത്തെ മൂന്ന് ചെറുപ്പക്കാർ മുന്നിട്ടിറങ്ങിയപ്പോൾ രൂപം കൊണ്ടത് ‘സ്ക്രാപ്പി ‘ എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ വേസ്റ്റ് മാനേജ്മെന്റ് ആപ്പ് എന്ന പുത്തൻ ആശയം. ‘സ്ക്രാപ്പി ഇന്നോവേഷൻസ് പ്രൈവറ് ലിമിറ്റഡ് ‘ എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ആസ്ഥാനം മലപ്പുറത്തെ വണ്ടൂരാണ്. മൂന്ന് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമിന്ന് നിരവധി ക്യാമ്പയിനുകളും പുതുമയാർന്ന പ്രവർത്തന രീതികളും പരിചയപ്പെടുത്തിക്കൊണ്ട് മാലിന്യ നിർമാർജ്ജന രംഗത്ത് തങ്ങളുടേതായ ഇടം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.
മലപ്പുറം വണ്ടൂരിലെ സനൂപ് എന്ന ചെറുപ്പക്കാരൻ 2019ൽ മുക്കം എം എ എം ഒ കോളേജിൽ ജേർണലിസം പിജിക്ക് പഠിക്കുന്ന സമയത്താണ് ബസ് യാത്രയ്ക്കിടെ വഴിയോരത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നാണ് സനൂപിന്റെ മനസ്സിൽ സ്ക്രാപ്പിയുടെ ആദ്യ സ്പാർക്ക് വീഴുന്നത്. പിന്നീട് തന്റെ വീടിന്റെ പരിസരത്തും അയൽപ്പക്കങ്ങളിലുമായി എത്രത്തോളം മാലിന്യങ്ങളാണ് ഉണ്ടാകുന്നത് എന്ന് പരിശോധിക്കാൻ തുടങ്ങി. ആധുനിക മാലിന്യ നിർമാർജ്ജനം എന്ന ആശയം വളർന്നപ്പോൾ സുഹൃത്തുക്കളായ ഷഫീഖിനോടും ബാസിമിനോടും പങ്കുവച്ചു. അവരും സനൂപിനൊപ്പം കൂടി. പിന്നീട് ‘ സ്ക്രാപ്പി ഇന്നോവേഷൻസ് ‘ എന്ന ബിസിനസ് സംരംഭമായി ആ ആശയം വളർന്നു.
വിപണന കേന്ദ്രങ്ങൾ കണ്ടെത്തുക എന്നതും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതും ശ്രമകരമായിരുന്നു. അതിനുവേണ്ടി ആദ്യം സ്ക്രാപ്പി കിച്ചൻ വേസ്റ്റ് ഡൈജസ്റ്റർ എന്ന ഉൽപ്പന്നം സൃഷ്ടിച്ചു. വീടുകളിലെ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കാം എന്നതിനെപ്പറ്റി ആളുകളെ ബോധവൽക്കരിച്ചു. ആക്ടിവേറ്റഡ് കാർബൻ ഫിൽറ്റർ, ഡയർ ലങ്സ് ടെക്നോളജി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ഈ ഉൽപ്പന്നം ദുർഗന്ധമോ പുഴു ശല്യമോ ഉണ്ടാക്കുന്നില്ല എന്നത് തന്നെയാണ് വീടുകളിലുള്ളവരെ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതും. കേരള സർക്കാരിന്റെ അംഗീകാരവും ഡൈജസ്റ്റർ നേടിയിട്ടുണ്ട്.
വീടുകളിൽ മാത്രമല്ല ഓഫീസുകളിലെയും വ്യവസായശാലകളിലെയും വലിയൊരു ശതമാനം പ്രശ്നം മാലിന്യങ്ങളും ഇ – വേസ്റ്റുകളും തന്നെയാണ്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ആധുനിക രീതികൾ എന്തുകൊണ്ട് പരിചയപ്പെടുത്തികൂടാ എന്ന ചിന്തയിൽ നിന്നുമാണ് സ്ക്രാപ്പിയെ ഒരു ആപ്പ് ആക്കാൻ തീരുമാനിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ സ്ക്രാപ്പി ആപ്പ് ഡൗൺലോഡ് ചെയ്ത് ആക്രി സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യാം. ഇ-വേസ്റ്റ് മാനേജ്മെൻ്റ്, ഫുഡ് വേസ്റ്റ് മാനേജ്മെൻ്റ്, മുനിസിപ്പൽ വേസ്റ്റ് മാനേജ്മെൻ്റ്, ടെക്സ്റ്റൈൽ മാനേജ്മെൻ്റ്, സ്ക്രാപ്പ് മാനേജ്മെൻ്റ്, ലിക്വിഡ് വേസ്റ്റ് മാനേജ്മെൻ്റ് തുടങ്ങി മാലിന്യ സംസ്കരണ രംഗത്ത് സ്ഥാപനമിന്ന് കൈവെക്കാത്ത മേഖലകൾ ചുരുക്കമാണ്.
കേരള സർക്കാരിന്റെ ഹരിത കേരള മിഷനുമായി സഹകരിച്ച് പഞ്ചായത്ത് /മുനിസിപ്പാലിറ്റി / കോർപറേഷനുകൾ തുടങ്ങിയവിടങ്ങളിലെ ഹരിതകർമ്മ സേനാംഗങ്ങൾ വഴി മാലിന്യം ശേഖരിച്ച് സംസ്കരിക്കുക എന്ന കരാറിലും സ്ക്രാപ്പി ഒപ്പുവച്ചിട്ടുണ്ട്. ഇതിനോടകം തന്നെ മലപ്പുറത്തെ തിരുവാലി, തുവ്വൂർ, തൃക്കരങ്ങോട്, ചോക്കാട്, വണ്ടൂർ, കാളികാവ്, അമരമ്പലം തുടങ്ങിയ എട്ട് പഞ്ചായത്തുകളിലും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലും പാലക്കാട് മുനിസിപ്പാലിറ്റിയിലും രാമനാട്ടുകര മുനിസിപ്പാലിറ്റിയിലും സ്ക്രാപ്പിയുടെ സേവനം നടപ്പിലാക്കി കഴിഞ്ഞു. പാലക്കാട് റെയിൽവേ സ്റ്റേഷൻ മാലിന്യങ്ങളും സംസ്കരിക്കുന്നത് സ്ക്രാപ്പിയാണ്. നിലവിൽ ഏകദേശം 175 മെട്രിക് ടൺ മാലിന്യങ്ങൾ ഇതിനോടകം സംസ്കരിച്ചുകഴിഞ്ഞു. ഫുഡ് വേസ്റ്റ് മാനേജ്മെന്റിനു മാത്രമായി കേരളത്തിനകത്തും പുറത്തുമായി 8,000 ഉപഭോക്താക്കൾ സ്ക്രാപ്പിക്കുണ്ട്. ആപ്പിന്റെ ട്രയൽ പീരിയഡായ മൂന്ന് വർഷത്തിനുള്ളിൽ തന്നെ ജനങ്ങൾ സ്ക്രാപ്പിയെ ഏറ്റെടുത്തുകഴിഞ്ഞു എന്നുള്ളതിന്റെ തെളിവാണിത്.
തുടക്കം മുതൽക്കേ സഫാരി ചാനൽ സ്ഥാപകനും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുടെ പിന്തുണ സനൂപിനും ഈ ആശയത്തിനും ഉണ്ടായിരുന്നു. വിദേശ നിക്ഷേപങ്ങളെപ്പറ്റിയുള്ള പാഠങ്ങൾ അദ്ദേഹമായിരുന്നു പകർന്നു നൽകിയത്. തുടക്കത്തിൽ 50 ലക്ഷത്തോളം കടത്തിന്റെ നഷ്ടം ഉണ്ടാക്കിയെങ്കിലും ഇന്ന് ഒരു വർഷം 10 കോടി വരുമാനം നേടുന്ന സംരംഭമായി സ്ക്രാപ്പി വളർന്നു. അസ്ട്രോയിഡ് മീഡിയയുടെ ബിസിനസ് സർവൈവൽ അവാർഡിനും സ്ക്രാപ്പി അർഹമായിട്ടുണ്ട്. കോവിഡ് കാലത്ത് പുത്തൻ ആശയം നിലനിർത്തി മികച്ച സേവനം കാഴ്ചവച്ചതിനാണ് അംഗീകാരം. 2022 ഡിസംബർ മാസത്തിൽ ‘സ്ക്രാപ്പി ആപ്പിന്റെ ഔദ്യോഗിക ലോഞ്ച് മലപ്പുറത്ത് വച്ച് സന്തോഷ് ജോർജ് കുളങ്ങര നിർവഹിക്കും.
ആക്രി കച്ചവടമെന്ന് പറഞ്ഞു പരിഹസിച്ചവർക്ക് മുന്നിൽ 125 ഓളം പേർക്ക് തൊഴിൽ നൽകി, കോടികൾ സമ്പാദിച്ച്, ഇന്ത്യയെ മാലിന്യ മുക്തമാക്കുക എന്ന ആശയത്തെ നെഞ്ചേറ്റി സ്ക്രാപ്പി വളർന്നുകൊണ്ടേയിരിക്കുന്നു.