കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. മാധ്യമപ്രവർത്തക കോഴിക്കോട് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗീകാതിക്രമകുറ്റം ചുമത്തുന്ന 354 എ വകുപ്പിട്ടാണ് പൊലീസ് മുൻ രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാധ്യമപ്രവർത്തകയുടെ പരാതിയിൽ പൊലീസിനോട് റിപ്പോർട്ട് തേടിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി നേരത്തെ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ നേരത്തെ രംഗത്ത് എത്തിയിരുന്നു. തൃശ്ശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടൻ്റെ കോലം കത്തിച്ചു.
സുരേഷ് ഗോപി മോശം ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറി എന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ മാധ്യമപ്രവർത്തക ആരോപിക്കുന്നത്. ഇന്നലെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നതിനിടയിൽ സുരേഷ് ഗോപി വനിതാ റിപ്പോർട്ടറുടെ തോളിൽ കൈവയ്ക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ഇത് ആവർത്തിച്ചു.
ടിവിയിൽ ലൈവ് പോയി കൊണ്ടിരിക്കുന്നതിനിടെ നടൻ്റെ ഭാഗത്ത് നിന്നും വന്ന ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായി. തുടർന്ന് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. മകളെപോലെയാണ് മാധ്യമപ്രവർത്തകയെ താൻ കണ്ടതെന്നും ഒരച്ഛനെപ്പോലെ താൻ ഈ പ്രവൃത്തിയിൽ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി സമൂഹ മാധ്യമത്തിൽ കുറിച്ചു.