പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. യുവാക്കളുടെ തൊഴിൽ അവസരം നഷ്ടമാക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് യുവജനസംഘടനകൾ പ്രതിഷേധം ശക്തമാക്കിയത്. 60 വയസ്സാക്കി പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം സർക്കാർ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഭരണപക്ഷ യുവജന സംഘടനയായ എ ഐ വൈ എഫ് മുന്നറിയിപ്പ് നൽകി. ഡിവൈഎഫ്ഐയും തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസും സമരം ശക്തമാക്കുകയാണ്.
ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാറിന്റെ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എല്.എ ആരോപിച്ചു. ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കാനുള്ള ഉത്തരവാണ് പുറത്തുവന്നത്. ഈ ഉത്തരവ് പിൻവലിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ് ശക്തമായി പ്രതിഷേധിച്ചിരുന്നു. യുവാക്കളോടുള്ള വഞ്ചനയാണെന്നും തീരുമാനം പിൻവലിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐയും ഇന്ന് തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിന് യുവാക്കളെ ബാധിക്കുന്നതാണ് തീരുമാനമെന്നും പിൻവലിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള അവസരമായി കണ്ട് പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുവാക്കളോടുള്ള വഞ്ചനയാണ് സർക്കാർ നടത്തുന്നതെന്ന ആരോപണമുന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. ഭരണപക്ഷത്തുള്ള യുവജനസംഘടനകളും പ്രതിഷേധം അറിയിച്ചതോടെ സർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. തീരുമാനം പിൻവലിച്ച് യുവാക്കളോടൊപ്പം നിൽക്കുമോ, തീരുമാനം നടപ്പാക്കി ജീവനക്കാരെ സംരക്ഷിക്കുമോ എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രതിഷോധങ്ങൾ കണക്കിലെടുത്ത് സർക്കാർ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം..