ക്രിസ്മസ് ഇങ്ങടുത്തെത്തിയതോടെ വിവിധ തരത്തിലുള്ള ഒരുക്കങ്ങളാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ വ്യത്യസ്തമായ ഒരു അലങ്കാരമാണ് ഒമാനിലെ ഒരു സ്വകാര്യ ഹോട്ടൽ ഒരുക്കിയിട്ടുള്ളത്. ഉപയോഗിച്ച ശേഷം കളഞ്ഞ കുപ്പികളും റീസൈക്കിൾ ചെയ്ത വസ്തുക്കളുമെല്ലാം ഉപയോഗിച്ച് ഒരു ക്രിസ്മസ് ട്രീ നിർമ്മിച്ചിരിക്കുയാണിവർ. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും അത്യാവശ്യമായ ഈ ഘട്ടത്തിൽ ഇത്തരമൊരു ആശയത്തിലൂടെ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റാൻ ഹോട്ടലിന് സാധിച്ചു.
ഒമാനിലെ തന്നെ ഏറ്റവും ഉയരമുള്ള സുസ്ഥിര ക്രിസ്മസ് ട്രീ ആണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 60.5 അടിയാണ് ഈ കൃത്രിമ വൃക്ഷത്തിന്റെ ഉയരം. ഏകദേശം നാല് മാസത്തോളമാണ് മരത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനെടുത്തത്. മരം നിർമ്മിക്കാനാവശ്യമായ വസ്തുക്കൾ കണ്ടെത്തിയതു മുതൽ, മരം സ്ഥാപിക്കാനും വിളക്കുകൾ കൊണ്ടും മറ്റും അലങ്കരിക്കാനും ഹോട്ടൽ മാനേജർ പ്രവീൺ ജോർജ് നേതൃത്വം നൽകി.
അതേസമയം ക്രിസ്മസ് ട്രീയുടെ അലങ്കാരത്തിനായി സഹായിക്കാൻ ഹോട്ടലിലെ എല്ലാ ജീവനക്കാരും അവരുടെ ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തി. മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികളിൽ പ്രധാന പങ്ക് വഹിച്ചത് നോയൽ ആന്റണിയുടെ നേതൃത്വത്തിലുള്ള ഹോട്ടലിലെ എൻജിനീയറിങ് സംഘമാണ്. പലപ്പോഴും പരിസ്ഥിതിക്കും പ്രകൃതിക്കും ഹാനികരമാകുന്ന രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ഈ കാലത്ത് ഇത്തരമൊരു സംരംഭം പ്രതീക്ഷ പകരുന്നതാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത്തരമൊരു ആശയം ഹോട്ടൽ ഭാരവാഹികൾ മുന്നോട്ടുവച്ചത്.